ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനുള്ള ഓണ്‍ലൈന്‍ അദാലത്തില്‍ പങ്കെടുത്ത പൊലീസ് മേധാവി നിരവധി പേരുടെ പരാതികള്‍ കേട്ട് പരിഹാരം നിര്‍ദ്ദേശിച്ചു. 

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് വിവിധ ജില്ലകളിൽ ലഭിച്ച 2868 ഗാർഹിക പീഡന പരാതികളിൽ 2757 പരാതികളിൽ പരിഹാരമുണ്ടാക്കിയെന്ന് ഡിജിപി. ബാക്കി പരാതികളിൽ പൊലീസ് ആസ്ഥാന ഐജിയുടെ നേതൃത്വത്തിൽ പരിശോധിച്ച് തീർപ്പുണ്ടാക്കാനും ഡിജിപി നിർദ്ദേശം നൽകി. ഓണ്‍ലൈൻ വഴി ഗാർഹിക പീഡനക്കേസുകളിൽ ഡിജിപി അദാലത്ത് സംഘടിപ്പിച്ചു.

ലോക്ഡൗണ്‍ ആരംഭിച്ച് കഴിഞ്ഞ മാസം 31 വരെയാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി 2868 ഗാർഹിക പീഡനക്കേസുകള്‍ റിപ്പോർട്ട് ചെയ്തത്. ഇതിൽ 2757 കേസുകളിലും പരിഹാരം കണ്ടെത്തിയതായി ഡിജിപി നടത്തിയ ഓണ്‍ ലൈൻ അദാലത്ത് വിലയിരുത്തി. ഇനിയും പരിഹരിക്കാത്ത 111 കേസുകള്‍ പൊലീസ് ആസ്ഥാന ഐജി പി. വിജയന്‍റെ നേതൃത്വത്തിൽ പരിശോധിക്കും. വനിതാ സെൽ എസ്പിയും ഐജിയെ സഹായിക്കാനുണ്ടാകും. ഗാർഹിക പരാതികള്‍ പരിഹരിക്കാൻ ജില്ലാ തലത്തിൽ ആരംഭിച്ച പരാതി പരിഹര സെല്ലുകള്‍ വഴിയാണ് ഡിജിപി അദാലത്ത് നടത്തിയത്. 20 സ്ത്രീകള്‍ ഡിജിപിയ്ക്ക് മുന്നിൽ പരാതിയുമായി എത്തി. പരാതികള്‍ കേട്ട ഡിജിപി തുടർ നടപടികള്‍ ജില്ലാ പൊലീസ് മേധാവിമാരോട് തന്നെ നേരിട്ട് പരിശോധിക്കാനും ആവശ്യപ്പെട്ടു. 

Add Asianetnews as a Preferred SourcegooglePreferred

ഗാർഹിക പീ‍ഡനക്കേസുകളിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുന്നത് തടയാനാണ് ഓണ്‍ലൈൻ വഴിയുള്ള പരാതി പരിഹാര സംവിധാനം ആരംഭിച്ചത്. പരാതിക്കാരും എതി‍ർ കക്ഷിയും കൗണ്‍സിലുമാരും പൊലീസും ഒരേ സമയം ജില്ലാതല പരിഹാര സെല്ലുകളിലെത്തുന്നതാണ് പുതിയ സംവിധാനം. പൊലീസുദ്യോഗസ്ഥരുടെയും കൗണ്‍സിലർമാരുടെയും സാനിധ്യത്തിൽ ചർച്ചകള്‍ നടത്തി പരിഹരിക്കാവുന്ന പരാതികൾ പരിഹാരം കാണും. ഗുരുതരമായി കുറ്റകൃത്യങ്ങളെന്ന് കണ്ടെത്തിയാൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികളുമായി പൊലീസ് മുന്നോട്ടുപോകും.