ബംഗളൂരുവിൽ നിന്നും ദിവസവും ബസുകളിൽ ഒളിപ്പിച്ച് രാസ ലഹരി കടത്ത്. വിൽപന നിയന്ത്രിക്കുന്നത് ആഫ്രിക്കൻ സ്വദേശികൾ. പൊലീസിന് കൺമുന്നിലെ ലഹരിക്കച്ചവടം തുറന്നുകാട്ടി കേരളത്തിൽ ലഹരി വിതരണം ചെയ്യാൻ വീട്ടമ്മമാരും. ലഹരി കടത്തിന്റെ കാണാപ്പുറങ്ങൾ. 

ബംഗളൂരു: ബംഗളൂരുവിൽ നിന്ന് ദിനം പ്രതിയെത്തുന്ന നൂറിലേറെ ബസ്സുകളിൽ ഒളിപ്പിച്ച് കേരളത്തിലേക്ക് കോടികളുടെ രാസ ലഹരി കടത്ത് നടക്കുന്നു എന്നാണ് അന്വേഷണ സംഘങ്ങൾ പറയുന്നത്. രാസ ലഹരിയുടെ ഹബ് ആയി മാറിയ ബാംഗളൂരുവിൽ ആഫ്രിക്കൻ സ്വദേശികൾ ഉൾപ്പെടെയുള്ളവ‍ർ മയക്കുമരുന്ന് കണ്ണിയുടെ ഭാഗമാണ്. ബംഗളൂരുവിൽ ചെന്നാൽ ആൾക്കുട്ടത്തിന് നടുവിൽ പൊലീസിന്റെ മൂക്കിന് താഴെ വച്ചും രാസ ലഹരി വാങ്ങാനാകും.

ഈ മാ‍‍ർച്ച് ഏഴിന് അശോക ബസിന്റെ കണ്ണൂരിലെ പാ‍ർസൽ ബുക്കിംഗ് ഓഫീസിൽ പുല‍‍‍ർച്ചെ മുതൽ പൊലീസ് സംഘം കാത്തുനിന്നത് ഒരു കള്ളക്കടത്ത് സംഘത്തെ തേടിയായിരുന്നു. കാത്തിരിപ്പ് മണിക്കൂറുകൾ നീണ്ടു. ഉച്ചയായപ്പോൾ ആ പാ‍‍ർസൽ വാങ്ങാനെത്തിയ ആളെ കണ്ട് അന്വേഷണ സംഘം അമ്പരന്നു പോയി. പ‍‍ർദ്ദയിട്ട് ഒരു സ്കൂട്ടറിലെത്തിയ ബൽക്കീസ് എന്ന വീട്ടമ്മയായിരുന്നു മൂന്ന് കോടി വിലവരുന്ന എംഡിഎംഎ കൈപ്പറ്റാൻ വന്നത്.

ഈ കേസിന്റെ പിന്നാലെ പോയ പൊലീസ് കണ്ണൂരിലെ മൂന്ന് ദമ്പതിമാരെ കൂടി പിടികൂടി. ബംഗലൂരുവിൽ കച്ചവടം ഉണ്ടായിരുന്ന നിസാമെന്നയാളാണ് നാട്ടിലെ ബന്ധുക്കളേയും അവരുടെ ഭാര്യമാരെയും കണ്ണികളാക്കി കോടികളുടെ കച്ചവടം നിയന്ത്രിച്ചിരുന്നത്. എംഎഡിഎംഎ നിസാമിന് നൽകിയിരുന്നത് ബംഗലൂരു താവളമാക്കിയ നൈജീരിയൻ സ്വദേശികളാണെന്ന് കണ്ടെത്തി. ആ സംഘത്തെ തേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം ബംഗലൂരുവിലേക്ക് പോയത്.

ഇക്കൊല്ലം ജൂൺവരെയുള്ള കണക്ക് പ്രകാരം ബംഗളൂരു നഗരത്തിൽ മാത്രം 11,716 ഡ്രഗ് കേസുകളിലായി 2622പേരാണ് അറസ്റ്റിലായത്. സ്റ്റുഡന്റ് വിസയിലെത്തുന്ന ആഫ്രിക്കൻ സ്വദേശികളിൽ ഒരു വിഭാഗം പിന്നീട് മടങ്ങിപ്പോകാതെ കമ്മനഹള്ളി കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

പകൽ കിടന്നുറങ്ങുന്ന ഇവർ രാത്രിയാകുമ്പോൾ ചെറുസംഘങ്ങളായി വിൽപനയ്ക്ക് ഇറങ്ങും. അപരിചിതരോട് മിണ്ടില്ല. പതിവുകാരുമായിട്ട് മാത്രമാണ് കച്ചവടം. ഒരു ഓട്ടോ ഡ്രൈവ‍ർക്ക് കമ്മീഷൻ കൊടുത്താണ് ഞങ്ങൾക്ക് ഇവരുമായി ഇടപാട് നടത്താനായത്. 4 ഗ്രാം എംഡിഎംഎയ്ക് 10000 രൂപ വേണമെന്ന്. വിലപേശി 3000 രൂപയിലെത്തിച്ചു. 

Read more:  മയക്കുമരുന്ന് ലഹരിയിൽ പിഞ്ചുകുഞ്ഞുങ്ങളുമായി പൊലീസ് സ്റ്റേഷനില്‍ യുവാവിന്‍റെ പരാക്രമം

YouTube video player

പണം നൽകിയ ശേഷമാണ് മയക്കുമരുന്ന് കൈവശമുള്ള യുവതിയുടെ അടുത്തേക്ക് കൊണ്ടുപോയത്. സംസാരിക്കുന്നതിനിടെ പതിയെ സാധനം കൈമാറുന്നു. പൊലീസ് അതുവഴിയൊക്കെ പോകുന്നുണ്ടെങ്കിലും ഇവ‍ർക്ക് കുലുക്കമൊന്നുമില്ല. പൊലീസിന്റെയും ന‍ർക്കോട്ടിക്സ് ഉദ്യോഗസ്ഥരുടെയും ഒത്തുകളിയാണ് ബംഗളൂരുവിനെ ലഹരിയുടെ തലസ്ഥാനമായി മാറ്റുന്നത് എന്ന വിമ‍ർശനം ശക്തമാണ്.

ബെംഗളൂരു പൊലീസിന്റെയും നർക്കോട്ടിക്‌സിന്റെയും മൂക്കിന് താഴെ ഒഴുകുന്ന രാസലഹരിക്കടത്ത്; ഏഷ്യാനെറ്റ് ന്യൂസ് റോവിങ് റിപ്പോർട്ടർ, 'നാർക്കോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്' -പരമ്പര തുടരും...