പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ ഡിവെഎഫ്ഐയിൽ നിന്നും പുറത്താക്കി
പീഡനത്തെ തുടർന്ന് സ്വയം തീകൊളുത്തിയ പെൺകുട്ടി 65 ശതമാനം പൊള്ളലേറ്റ നിലയിൽ ആശുപത്രിയിലാണുള്ളത്. പെൺകുട്ടി അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതർ
ഇടുക്കി: ഇടുക്കി കട്ടപ്പനയ്ക്കടുത്ത് നരിയമ്പാറയിൽ പീഡനത്തിനിരയായ പതിനേഴുകാരി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച കേസിൽ പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകനെ സംഘടനയിൽ നിന്നും പുറത്താക്കി. നരിയാമ്പാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനു മനോജിനെയാണ് സംഘടനയിൽ നിന്നും പുറത്താക്കിയത് ഇയാളിപ്പോഴും ഒളിവിലാണ്.
പീഡനത്തെ തുടർന്ന് സ്വയം തീകൊളുത്തിയ പെൺകുട്ടി 65 ശതമാനം പൊള്ളലേറ്റ നിലയിൽ ആശുപത്രിയിലാണുള്ളത്. പെൺകുട്ടി അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതർ. ഇന്നലെ രാവിലെ എട്ടരയോടെയാണ് പെൺകുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവം കണ്ട വീട്ടുകാർ കുട്ടിയെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചു.
രണ്ട് ദിവസം മുമ്പാണ് കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് കാണിച്ച് വീട്ടുകാർ കട്ടപ്പന പൊലീസിൽ പരാതി നൽകിയത്. നരിയമ്പാറയിലെ ഓട്ടോ ഡ്രൈവറായ മനു പീഡിപ്പിച്ചെന്നാണ് പരാതി. മൊഴിയെടുത്തപ്പോൾ കുട്ടി ഇത് ശരിവയ്ക്കുകയും ചെയ്തു. ഇതോടെ പോക്സോ ചുമത്തി മനുവിനെതിരെ കേസെടുത്തു.
കുട്ടി ദളിത് വിഭാഗത്തിൽപ്പെട്ടതായതുകൊണ്ട് അതിൻപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. എന്നാൽ പീഡനശേഷം ഒളിവിൽപ്പോയ മനുവിനെ കണ്ടെത്താൻ ഇതുവരെ പൊലീസിനായിട്ടില്ല. ജില്ലയ്ക്ക് അകത്തും പുറത്തുമായി ഇയാൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് കട്ടപ്പന ഡിവൈഎസ്പി അറിയിച്ചു.