ഇന്ന് രാവിലെയാണ് സംഭവം. വീട്ടിലെ ടെലിവിഷൻ തകരാറിലായ മനോവിഷമത്തിലാണെന്നാണ് നിഗമനം. ദിവസവും എഴുന്നേറ്റ ഉടൻ ടി വി കാണുന്ന സ്വഭാവക്കാരിയാണ് സാവിത്രി.

കാസർകോട്: കാസർകോട് മഞ്ചേശ്വരത്ത് വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. കാശിമഠം ഗുഡ്ഡയിലെ പരേതനായ യോഗേഷ് പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭു (65)വാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീട്ടിലെ ടെലിവിഷൻ തകരാറിലായ മനോവിഷമത്തിലാണെന്നാണ് നിഗമനം. ദിവസവും രാവിലെ എഴുന്നേറ്റ ഉടൻ ടി വി കാണുന്ന സ്വഭാവക്കാരിയാണ് സാവിത്രി. മകനാണ് അമ്മയുടെ സ്വഭാവ രീതി സംബന്ധിച്ചുള്ള വിവരം പൊലീസിനോട് പങ്കുവെച്ചിരിക്കുന്നത്. ഇന്ന് രാവിലെ ആറ് മണിക്ക് ശേഷമാണ് സംഭവം നടന്നതെന്നാണ് നിഗമനം, ഇന്നലെ രാത്രി പതിവുപോലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു ഇവര്‍.

മകൻ രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് അടുക്കളയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. അടുക്കളയിലെ ഫൈബര്‍ കസേരയിലിരുന്ന് മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. കസേര ഉരുകി ദേഹത്ത് പറ്റിപ്പിടിച്ച് നിലത്ത് കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. എല്ലാദിവസവും രാവിലെ ആറ് മണിക്ക് എഴുന്നേൽക്കുന്ന ശീലമുള്ള ആളായിരുന്നു സാവിത്രി. എഴുന്നേറ്റയുടനെ ടിവി കാണും. എന്നാൽ ഇന്നലെ ടിവി തകരാറിലായിരുന്നു. തുടര്‍ന്ന് നന്നാക്കാൻ കൊടുത്തിരുന്നു. ഇന്ന് തിരികെ ലഭിക്കുമെന്നും അറിയിച്ചിരുന്നതായി മകൻ വ്യക്തമാക്കുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.