സിപിഎം കുമ്പള ഏരിയ സെക്രട്ടറി ഇച്ചിലങ്കോട്ടെ സി എ സുബൈറിനെ നാല് വര്‍ഷം തടവിനാണ് കോടതി ശിക്ഷിച്ചത്. 

കാസര്‍കോട്: 2016 ല്‍ കാസര്‍കോട് കുമ്പളയിലുണ്ടായ നിയമസഭാ തെരഞ്ഞെടുപ്പ് ആക്രമണത്തില്‍ സിപിഎം ഏരിയ സെക്രട്ടറി അടക്കം ഏഴ് പേര്‍ക്ക് തടവ് ശിക്ഷ. സിപിഎം കുമ്പള ഏരിയ സെക്രട്ടറി ഇച്ചിലങ്കോട്ടെ സി എ സുബൈറിനെ നാല് വര്‍ഷം തടവിനാണ് കോടതി ശിക്ഷിച്ചത്. സിപിഎം പ്രവര്‍ത്തകരായ സിദ്ധിഖ് കാര്‍ള, കബീര്‍, അബ്ബാസ് ജാഫര്‍, സിജു, നിസാമുദ്ദീന്‍, ഫര്‍ഹാന്‍ എന്നിവരെ രണ്ട് വര്‍ഷം തടവിനും ശിക്ഷിച്ചു. കാസര്‍കോട് സബ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. 

2016 ല്‍ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ നിന്ന് പി ബി അബ്ദുല്‍ റസാക്ക് വിജയിച്ചതില്‍ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെയായിരുന്നു ആക്രമണം. സിപിഎം കുമ്പള ഏരിയാ സെക്രട്ടറി സിഎ സുബൈറാണ് കേസില്‍ ഒന്നാം പ്രതി. ആരിക്കാടി ബന്നംകുളം സ്വദേശി ഹസൈനാറിന്‍റെ പരാതിയിലാണ് കോടതി ശിക്ഷ വിധിച്ചത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. പരാതിക്കാരനായ ഹസൈനാര്‍ തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്നു. അതേസമയം, വിധിക്കെതിരെ അപ്പീല്‍ പോകാനാണ് പ്രതികളുടെ തീരുമാനം.