പണം നല്‍കിയില്ലെങ്കില്‍ കമ്പനിയില്‍ ബോംബ് വയ്ക്കുമെന്നായിരുന്നു സന്ദേശം. എന്നാല്‍ ജീവനക്കാര്‍ ആരും തന്നെ സന്ദേശത്തത്തോട് പ്രതികരിച്ചില്ല.

ചെന്നൈ: പണം ആവശ്യപ്പെട്ടിട്ടും മറുപടി ലഭിക്കാത്തതിനെ തുടര്‍ന്ന് ഐടി കമ്പനിയില്‍ മിനി ബോംബ് സ്ഥാപിച്ച യുവ എന്‍ജിനീയര്‍ അറസ്റ്റില്‍. തമിഴ്നാട് സിങ്കപ്പെരുമാള്‍ കോവിലിന് സമീപമുള്ള ഐടി പാര്‍ക്കില്‍ ബോംബ് വെച്ചതിനാണ് അതേ സ്ഥാപനത്തിലെ 29-കാരനായ യുവ എന്‍ജിനീയര്‍ അറസ്റ്റിലായത്.

സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരനായിരുന്ന യുവാവിന് അടിയന്തരമായി 50 ലക്ഷം രൂപ ആവശ്യമായി വന്നു. പണം ആവശ്യപ്പെട്ട് ഇയാള്‍ കമ്പനിയിലെ ജീവനക്കാര്‍ക്ക് അജ്ഞാത ഇ മെയില്‍ സന്ദേശം അയച്ചു. പണം നല്‍കിയില്ലെങ്കില്‍ കമ്പനിയില്‍ ബോംബ് വയ്ക്കുമെന്നായിരുന്നു സന്ദേശം. എന്നാല്‍ ജീവനക്കാര്‍ ആരും തന്നെ സന്ദേശത്തത്തോട് പ്രതികരിച്ചില്ല.

തുടര്‍ന്ന് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ദൂരെ നിന്ന് നിയന്ത്രിക്കാവുന്ന മിനി ബോംബ് ഇയാള്‍ ഒരു ബോളിനുള്ളിലാക്കി കമ്പനിക്ക് പുറത്ത് സ്ഥാപിക്കുകയായിരുന്നു. എന്നാല്‍ ബോംബ് പൊട്ടിത്തെറിക്കുന്നതിന് പകരം അതില്‍ നിന്നും പുക മാത്രം ഉയര്‍ന്നു. ഇതോടെ പൊലീസെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയായ യുവ എന്‍ജിനീയര്‍ പിടിയിലായത്.