കൊല്ലത്ത് വന്‍ മയക്കുമരുന്ന് വേട്ട; 2 കോടി രൂപ വിലവരുന്ന ഹാഷിഷും 5 കിലോ കഞ്ചാവും പിടികൂടി
രണ്ടു കോടി രൂപ വിലമതിക്കുന്ന ഹാഷിഷുമായി ചവറയിൽ നിന്ന് പിടിയിലായത് തൃശൂർ സ്വദേശി സിറാജ്, ചവറ സ്വദേശി അഖിൽരാജ് എന്നിവരാണ്.
കൊല്ലം: കൊല്ലം ജില്ലയിൽ രണ്ടിടങ്ങളിലായി വൻതോതിൽ ലഹരിമരുന്ന് കണ്ടെത്തി. രാജ്യാന്തര വിപണിയിൽ രണ്ടു കോടി രൂപ വിലവരുന്ന ഹാഷിഷും അഞ്ചു കിലോ കഞ്ചാവും എക്സൈസ് എൻഫോഴ്സ്മെന്റാണ് പിടിച്ചെടുത്തത്. ലഹരി കടത്തു സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം നഗരൂരിൽ മൂന്നു കിലോ ഹാഷിഷ് ഓയിലും 103 കിലോ കഞ്ചാവും പിടിച്ചെടുത്ത സംഭവത്തിന്‍റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലത്തെ ലഹരിമരുന്ന് ശേഖരം എക്സൈസ് പിടികൂടിയത്. രണ്ടു കോടി രൂപ വിലമതിക്കുന്ന ഹാഷിഷുമായി ചവറയിൽ നിന്ന് പിടിയിലായത് തൃശൂർ സ്വദേശി സിറാജ്, ചവറ സ്വദേശി അഖിൽരാജ് എന്നിവർ. അഞ്ചു കിലോ കഞ്ചാവുമായി കൊല്ലം നഗരത്തിൽ അറസ്റ്റിലായത് കാവനാട് സ്വദേശി അജിമോൻ ആണ്.
ആന്ധ്രയിൽ നിന്ന് എത്തിക്കുന്ന ലഹരിമരുന്ന് സിറാജിൻറെ നേതൃത്വത്തിൽ ചവറയിലെ വാടക വീട്ടിൽ സൂക്ഷിച്ച ശേഷം സംസ്ഥാനമെമ്പാടും വിതരണം ചെയ്യുകയായിരുന്നെന്നും എക്സൈസ് കണ്ടെത്തി. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും എക്സൈസ് എൻഫോഴ്സ്മെൻറ് അറിയിച്ചു.