സ്വന്തം മകളുടെ ഭർത്താവിന്റെ തല അറുത്തെടുത്ത്, പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി അച്ഛൻ; കാരണം ഇതാണ്
രണ്ടുപെൺമക്കൾ കൂടി ഇല്ലാതായാൽ മാത്രമേ തനിക്ക് പുതിയൊരു വൈവാഹികബന്ധത്തിൽ ഏർപ്പെട്ട് സ്വൈര്യമായി കഴിയാൻ സാധിക്കൂ എന്നു മരുമകൻ പറഞ്ഞതോടെ ആ അച്ഛന്റെ സകല നിയന്ത്രണവും കൈവിട്ടു.
ഗോദാവരി : പെട്ടെന്നുണ്ടായ കോപത്തിന്റെ പുറത്ത് സ്വന്തം മരുമകന്റെ തല മൂർച്ചയേറിയ ഒരായുധം കൊണ്ട് അറുത്തെടുത്ത്, ആ തലയുമായി നേരെ സ്റ്റേഷനിലെത്തി കീഴടങ്ങി ധാര ജഗന്നാഥപുരം ഗ്രാമത്തിലെ പല്ല സത്യനാരായണ എന്നൊരാൾ പൊലീസിനെ ഞെട്ടിച്ചു.
അന്നേദിവസം, മദ്യപിച്ച് മദോന്മത്തനായി ഭാര്യവീട്ടിലേക്ക് എത്തിയ ലച്ചണ എന്ന യുവാവ്, തന്റെ ഭാര്യാപിതാവിനോട് ചില സത്യങ്ങൾ വിളിച്ചു പറഞ്ഞു കളഞ്ഞു. പത്തുമാസം മുമ്പ് സത്യനാരായണയുടെ മകൾ മരിച്ചിരുന്നു. അത് എല്ലാവരും കരുതുന്നത് പോലെ ഒരു അപകടമരണം അല്ലെന്നും, മറ്റൊരു വിവാഹം കഴിക്കാനുള്ള ആഗ്രഹമുണ്ടായിരുന്ന തന്നോട് അതിന്റെ പേരിൽ വഴക്കിട്ട ഭാര്യയെ താൻ കൊന്നുകളഞ്ഞതാണ് എന്നുമായിരുന്നു ലച്ചണയുടെ വെളിപ്പെടുത്തൽ. അത് കേട്ടപ്പോൾ തന്നെ അടക്കാനാവാത്ത കോപം വന്ന ഭാര്യാപിതാവിനോട്, അയാൾ മറ്റൊരു ഭീഷണി കൂടി മുഴക്കി. അമ്മ മരിച്ചശേഷം അപ്പൂപ്പന്റെ പരിരക്ഷണത്തിൽ വളരുന്ന തന്റെ രണ്ടു പെൺമക്കളെയും കൂടെ കൂട്ടിക്കൊണ്ടുപോയി കൊന്നുകളയും എന്നായിരുന്നു അടുത്ത ഭീഷണി. രണ്ടുപെൺമക്കൾ കൂടി ഇല്ലാതായാൽ മാത്രമേ തനിക്ക് പുതിയൊരു വൈവാഹികബന്ധത്തിൽ ഏർപ്പെട്ട് സ്വൈര്യമായി കഴിയാൻ സാധിക്കൂ എന്നു മരുമകൻ പറഞ്ഞതോടെ ആ അച്ഛന്റെ സകല നിയന്ത്രണവും കൈവിട്ടു.
മകളുടെ മരണം നടന്ന് പത്തുമാസത്തിനു ശേഷം സത്യനാരായണയുടെ വീട്ടിൽ വെച്ച് നടത്താനിരുന്ന ചില മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ വേണ്ടി ഭർതൃവീട്ടുകാരിൽ നിന്ന് ക്ഷണം കിട്ടിയാണ് ലച്ചണ അന്നവിടെ എത്തിയിരുന്നത് എങ്കിലും, ആ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ കേട്ട സത്യനാരായണക്ക് പിന്നെ കോപം നിയന്ത്രിച്ചു നിർത്താനായില്ല. വീട്ടിലുണ്ടായിരുന്ന അരിവാൾ കൊണ്ട് അയാൾ സ്വന്തം മരുമകന്റെ കഴുത്തറുത്തു. അതിനുശേഷം, അറുത്തെടുത്ത തലയുമായി ലോക്കൽ പൊലീസ് സ്റ്റേഷനിലേക്ക് നടന്നു ചെന്ന ആ അച്ഛൻ വിവരം പറഞ്ഞ ശേഷം സ്വമേധയാ കീഴടങ്ങുകയായിരുന്നു. പൊലീസ് കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത് ആളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്,.