കൊലപാതകം, ബലാത്സംഗം കേസുകളിലെ പ്രതികള്‍ ജയില്‍ ചാടി; രക്ഷപെട്ടത് ഒരു സെല്ലിലെ അഞ്ച് പ്രതികൾ
സെല്ലിന്‍റെ വെന്‍റിലേഷന്‍റെ കമ്പികൾ അറുത്ത് മാറ്റിയാണ് പ്രതികൾ രക്ഷപ്പെട്ടത്.
മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ ഒരു സെല്ലിലെ അഞ്ച് പ്രതികൾ ഒരുമിച്ച് ജയിൽ ചാടി. കൊലപാതകവും ബലാത്സംഗവുമടക്കം കേസുകളിലെ പ്രതികളാണ് ജയിൽ ചാടിയത്. അഹമ്മദ് നഗറിലെ കർജത്ത് സബ്ജയിലിയാണ് സംഭവം. സെല്ലിന്‍റെ വെന്‍റിലേഷന്‍റെ കമ്പികൾ അറുത്ത് മാറ്റിയാണ് പ്രതികൾ രക്ഷപ്പെട്ടത്. കൊലപാതക്കേസ് പ്രതി മഹാദേവ് റാവത്ത്, ബലാത്സംഗക്കേസ് പ്രതി ജഗ്താപ്,ആയുധം കൈവശം കേസിൽ അറസ്റ്റിലായ ജ്‍ഞാനേശ്വർ, സ്ഥിരം കുറ്റവാളികളായ അക്ഷയ് റാവത്ത്, മോഹൻ ബോറെ എന്നിവരാണ് ജയിൽ ചാടിയത്.
15 പേർ താമസിച്ചിരുന്ന സെല്ലിൽ ഇവർക്കൊപ്പം മറ്റൊരു പ്രതിയും ഉണ്ടായിരുന്നു. ജയിൽ ചാട്ടത്തിന് പ്രതികൾ പ്രേരിപ്പിച്ചിരുന്നെങ്കിലും തൊട്ടടുത്ത ദിവസം തന്‍റെ കേസ് കോടതി പരിഗണിക്കുന്നതിനാൽ ഒപ്പം പോയില്ലെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. ഭയം കൊണ്ടാണ് ജയിൽചാട്ടപദ്ധതിയെക്കുറിച്ച് മിണ്ടായിരുന്നതെന്നും ഇയാൾ പറയുന്നു. സബ്ജയിലിന് തൊട്ടടുത്ത് തന്നെയാണ് പൊലീസ് സ്റ്റേഷൻ. പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. സംഭവത്തെക്കുറിച്ച് വകുപ്പ് തല അന്വേഷണവും തുടങ്ങി.