വോട്ടിന് കാശ് നൽകാത്ത അഴിമതി വിരുദ്ധനായ ലഹരിമാഫിയയെ തകർക്കാൻ വേണ്ടി സിനിമ വിട്ട വിജയ് യുടെ പാർട്ടിയിലേക്ക് ചേരും മുൻപ് വോട്ടർമാർക്ക് ഉപഹാരം എന്ന നിലയിലാണ് മണ്ഡലത്തിലെ 80,000 വീടുകളിൽ സമ്മാനം എത്തിച്ചത്.
ചെന്നൈ: ടിവികെയിൽ ചേരാനിരിക്കെ മണ്ഡലത്തിലെ വീടുകളിലേക്ക് സമ്മാനങ്ങളുമായി മുൻ മന്ത്രി സി.വിജയഭാസ്‌കർ. ഒരു സ്ററീൽ കണ്ടെയ്നറും മധുരപലഹാരവും പേനയും നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള കത്തുമാണ് പുതുക്കോട്ട വീരാളിമല മണ്ഡലത്തിലെ വീടുകളിൽ രാവിലെ എത്തിയ മുൻ മന്ത്രിയുടെ സമ്മാനപൊതിയിലുള്ളത്.തമിഴ്നാട്ടിലെ ഏറ്റവും വലിയ അഴിമതിക്കാരിൽ ഒരാളാണെന്ന് കുപ്രസിദ്ധി നേടിയ നേതാവാണ് എഐഎഡിഎംകെ മുൻ മന്ത്രി സി.വിജയഭാസ്‌കർ.ടിവികെയിൽ ചേരാനിരിക്കെയാണ് പുതുക്കോട്ട വീരാളിമല മണ്ഡലത്തിലെ വീടുകളിൽ സമ്മാനം എത്തിയത്. വോട്ടിന് കാശ് നൽകാത്ത അഴിമതി വിരുദ്ധനായ ലഹരിമാഫിയയെ തകർക്കാൻ വേണ്ടി സിനിമ വിട്ട വിജയ് യുടെ പാർട്ടിയിലേക്ക് ചേരും മുൻപ് വോട്ടർമാർക്ക് ഉപഹാരം എന്ന നിലയിലാണ് മണ്ഡലത്തിലെ 80,000 വീടുകളിൽ സമ്മാനം എത്തിച്ചത്. എംഎൽഎ സ്ഥാനം രാജി വച്ചതിനാൽ ഉടൻ നടക്കാൻ പോവുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സമ്മാനമെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ട്.
അടുത്തിടെ നടന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ശേഷം എഐഎഡിഎംകെയിൽ ഉണ്ടായ ആഭ്യന്തര തർക്കങ്ങളെ തുടർന്ന് വിജയഭാസ്കർ ഉൾപ്പെടെയുള്ള ചില മുതിർന്ന നേതാക്കൾ പാർട്ടി നേതൃത്വവുമായി അകൽച്ചയിലായിരുന്നു. ഇതിന് പിന്നാലെയാണ് വിജയ ഭാസ്കർ ടിവികെയിൽ ചേരുമെന്ന പ്രചാരണം ശക്തമായത്. വിജയഭാസ്കറുടെ ചിത്രം പതിപ്പിച്ച ബാഗുകളിൽ ആണ് സമ്മാനം വിതരണം ചെയ്തിട്ടുള്ളത്. ഔദ്യോഗികമായി മറ്റൊരു പാർട്ടിയിലേക്ക് മാറുന്നതിന് മുൻപായി തന്റെ മണ്ഡലത്തിലെ വോട്ടർമാരുമായുള്ള വ്യക്തിപരമായ ബന്ധം നിലനിർത്താനും അവരോടുള്ള നന്ദി പ്രകാശിപ്പിക്കാനുമാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് വിലയിരുത്തൽ.
ജില്ലയിലെ പാർട്ടി ഭാരവാഹികൾക്കും ബൂത്ത് ഏജന്റുമാർക്കും കഴിഞ്ഞയാഴ്ച സി വിജയഭാസ്കർ കുറ്റാലത്തേക്ക് വിനോദയാത്ര സംഘടിപ്പിച്ചിരുന്നു. ടിവികെയിൽ ചേരാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയാണ് സി വിജയഭാസ്കറിന്റെ നീക്കം. ടിവികെയിൽ ചേരുന്ന പരിപാടിക്കായി ചെന്നൈയിലെ ഹാൾ ബുക്ക് ചെയ്തു. ബസുകളും ക്രമീകരിച്ചു. വിജയ് പരിപാടിക്ക് നേരിട്ടെത്തണം എന്ന ആവശ്യത്തിൽ തട്ടിയാണ് ചടങ്ങ് നീണ്ടുപോകുന്നു. അഴിമതി വീരനായ വിജയഭാസ്കറിനെ പാർട്ടിയിൽ എടുക്കാൻ വിജയ്കും സമ്മതമെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ട്. കള്ളപ്പണ ഇടപാട്, അനധികൃത സ്വത്ത് സമ്പാദനം, ആരോഗ്യമന്ത്രി ആയിരിക്കെ ഗുട്ക ഇറക്കുമതി ക്രമക്കേട് കേസുകളിൽ പ്രതിയുമാണ് സി.വിജയഭാസ്‌കർ. 80,000 വീടുകളിൽ സമ്മാനം എത്തിച്ചു എന്ന് അനുയായികൾ വിശദമാക്കുന്നത്.


