മാസത്തിൽ രണ്ടോ മൂന്നോ തവണ എംഎഡിഎംഎ വാങ്ങും, ക്വട്ടേഷൻ സംഘങ്ങൾക്ക് വിൽപ്പന, അഞ്ച് കായംകുളം സ്വദേശികൾ പിടിയിൽ
അതിമാരകമായക്കുമരുന്നായ എഡിഎംഎയുമായി നിരവധി ക്രിമിനല്‍ കേസ് പ്രതിയുള്‍പ്പെടെ കായംകുളം സ്വദേശികളായ അഞ്ച് യുവാക്കള്‍ അറസ്റ്റില്‍.
കായംകുളം: അതിമാരക മയക്കുമരുന്നായ എഡിഎംഎയുമായി നിരവധി ക്രിമിനല്‍ കേസ് പ്രതിയുള്‍പ്പെടെ കായംകുളം സ്വദേശികളായ അഞ്ച് യുവാക്കള്‍ അറസ്റ്റില്‍. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി കായംകുളം പുളിമുക്ക് ചാലില്‍ അമല്‍ ഫറുക്ക് (21), ഐക്യ ജംഗ്ഷന്‍ മദീന മന്‍സിലില്‍ ഷാലു (24), ഫിറോസ്മസിലില്‍ ഫിറോസ് (22), കണ്ണംമ്പള്ളിഭാഗം കണ്ണമ്പള്ളി തെക്കതില്‍ അനന്തു (21) എന്നിവരെ 21 ഗ്രാം എം.ഡി.എം.എയുമായും, കടയ്‌ശ്ശേരില്‍ അര്‍ഷിദ്(24) നെ കായംകുളം പ്രതാങ് മൂട് ജങ്ഷനില്‍ നിന്നും മൂന്ന് ഗ്രാം എംഡിഎംഎയുമായാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെയും കായംകുളം പോലീസിന്റെയും പിടിയിലായത്.
സിന്തറ്റിക് മയക്കുമരുന്ന് ഇനത്തില്‍പെട്ട മെഥിലിന്‍ ഡയോക്‌സി മെത്ത് ആംഫിറ്റമിന്‍ (എം.ഡി.എം.എ) മുംബൈ, ഗോവ എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ കേരളത്തിലേക്ക് കടത്തുന്ന സംഘത്തെകുറിച്ച് ജില്ലാ പൊലീസ് മേധാവി ജി. ജെയ്‌ദേവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ പിടിയിലായത്. നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എംകെ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും കായംകുളം ഡിവൈഎസ്പി അലക്‌സ് ബേബിയുടെ നേത്യത്വത്തിലുള്ള കായംകുളം പൊലീസ് ഇന്‍സ്‌പെക്ടര്‍ വൈ. മുഹമ്മദ് ഷാഫിയും സംഘവും ഇന്നലെ രാവിലെ നടത്തിയ പരശോധനയിലാണ് അന്തര്‍സംസ്ഥാന ടെയിനില്‍ വന്നിറങ്ങി വാഹനം കാത്തു നിന്ന നാലംഗ സംഘം 21 ഗ്രാം എംഡിഎംഎയുമായി പിടിയിലാകുന്നത്.
ഇവര്‍ മാസത്തില്‍ രണ്ടോ, മുന്നോ തവണ സംസ്ഥാനത്തിന് പുറത്ത് പോയി എംഡിഎംഎ വാങ്ങാറുണ്ടെന്നും കായംകുളം ഐക്യ ജംഗ്ഷന്‍ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘങ്ങള്‍ക്കാണ് എംഡിഎംഎ നല്‍കുന്നതെന്നും ഇവിടെ ആവശ്യമുള്ളപ്പോള്‍ അവരോട് വാങ്ങി വില്‍ക്കാറുണ്ടെന്നും ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധയില്‍ കായംകുളം പ്രതാങ് മൂട് ജങ്ഷനില്‍ നിന്നുമാണ് അര്‍ഷിദ് പിടിയിലാകുന്നത്. കായംകുളം കേന്ദ്രീകരിച്ചുള്ള കൊട്ടേഷന്‍സംഘങ്ങള്‍, കോളേജ് കുട്ടികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും പ്രധാനമായും ഇവര്‍ ഇത് വില്‍ക്കുന്നതെന്ന് പോലീസ് പറഞ്ഞു. എംഡി എം എ ഗ്രാമിന് 1500 രൂപക്ക് വാങ്ങുന്ന ഇവര്‍ ഗ്രാമിന് 5000രൂപ നിരക്കിലാണ് വില്‍ക്കുന്നത്. പിടികൂടിയ എംഡിഎംഎ യ്ക്ക് വിപണിയില്‍ 70,000 രൂപയോളം വിലവരും.
Read more: നടിയെ ബലാത്സംഗം ചെയ്ത കേസ്: വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി, ചോദ്യം ചെയ്യൽ തുടരുന്നു
പൊലീസ് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷാഫി എസ്ഐ ശ്രീകുമാര്‍ , അഡീഷനല്‍ എസ്ഐ മുരളിധരന്‍, സീനിയര്‍ സിപിഒ റെജി. അനുപ് , നിസാം, അരുണ്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ എസ്ഐ ഇല്യാസ്, എഎസ്‌ഐ സന്തോഷ് , ജാക്‌സണ്‍ , എസ്.പി.ഒ ഉല്ലാസ്, സിപി ഒ ഷാഫി, എബി, പ്രവീഷ് , ഹരികൃഷ്ണന്‍. അബിന്‍, ജിതിന്‍, ഷൈന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ മയക്കു മരുന്ന് സഹിതം പിടികൂടിയത്.