വെങ്ങിണിശ്ശേരിയിൽ മാരകായുധങ്ങളുമായി സഞ്ചരിക്കുന്നതിനിടെ വാഹനാപകടത്തിൽപ്പെട്ട സംഘത്തെ പൊലീസ് പിടികൂടി
തൃശൂർ: വെങ്ങിണിശ്ശേരിയിൽ മാരകായുധങ്ങളുമായി സഞ്ചരിക്കുന്നതിനിടെ വാഹനാപകടത്തിൽപ്പെട്ട സംഘത്തെ പൊലീസ് പിടികൂടി. അപകടമുണ്ടായതിന് പിന്നാലെ കാറിൽ സഞ്ചരിച്ചിരുന്ന നാല് പേർ ഇറങ്ങിയോടി തൊട്ടുപിന്നാലെ വന്ന കാറിൽ കയറി രക്ഷപ്പെട്ടിരുന്നു. വാഹന പരിശോധനയ്ക്കിടെ ചേർപ്പിൽ നിന്നാണ് സംഘത്തെ പിടികൂടിയത്.
പൊലീസ് ജീപ്പിൽ കാറിടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് നാടകീയമായി ഇവരെ പിടികൂടുകയായിരുന്നു. കോട്ടയം ഏറ്റുമാനൂർ സ്വദേശികളാണ് പിടിയിലായവർ. അപകടത്തിൽ രണ്ട് പ്രതികൾക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്ന് വടിവാളുകളും കഞ്ചാവും കണ്ടെടുത്തു. കഞ്ചാവ് വിൽപ്പന സംഘമാണിതെനാണ് പ്രാഥമിക നിഗമനം.
തൃശൂരിൽ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് വടിവാൾ കണ്ടെത്തിയിരുന്നു. അപകടമുണ്ടായതിന് പിന്നാലെ കാറിൽ സഞ്ചരിച്ചിരുന്ന നാല് പേർ ഇറങ്ങിയോടി തൊട്ടുപിന്നാലെ വന്ന കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. തൃശൂർ വെങ്ങിണിശ്ശേരിയിൽ രാവിലെയാണ് കാർ ലോറിയിൽ ഇടിച്ചത്. അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. അപകടം കണ്ട് നാട്ടുകാർ കൂടാൻ തുടങ്ങിയതോടെ കാറിലുണ്ടായിരുന്ന നാല് പേരും പുറത്തിറങ്ങി. തൊട്ടുപിന്നാലെ വന്ന കാറിൽ കയറി രക്ഷപ്പെട്ടു. സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ച് നടത്തിയ പരിശോധനയിലാണ് കാറിൽ നിന്ന് വടിവാൾ കണ്ടെത്തിയത്. ഗുണ്ടാസംഘങ്ങൾ ഉപയോഗിക്കുന്ന പോലുള്ള വടിവാളായിരുന്നു ഇത്.
തുരുമ്പ് കയറിയ നിലയിലുള്ള വടിവാൾ അടുത്തകാലത്തൊന്നും ഉപയോഗിച്ചിട്ടില്ലെന്നാണ് സൂചന. ഫൊറൻസിക് വിദഗ്ധരെത്തി നടത്തിയ പരിശോധനയിൽ വാളിൽ രക്തക്കറയുള്ളതായാണ് പ്രാഥമിക നിഗമനം. വിദഗ്ധ പരിശോധനയ്ക്കായി കാറും വടിവാളും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ കാർ.
ഇയാളുമായി ബന്ധപ്പെട്ടപ്പോൾ കാർ നിലവിൽ മറ്റൊരാളാണ് ഉപയോഗിക്കുന്നതെന്ന് മൊഴി നൽകി. കാർ ഉടമസ്ഥനെ പൊലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്. സിസിടിവി കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കവെയാണ് പ്രതികൾ പിടിയിലാകുന്നത്.
സര്‍പ്രൈസ് നൽകാൻ വിളിച്ചുവരുത്തി, പ്രതിശ്രുതവരന്റെ കഴുത്തറുത്ത് യുവതി
വിജയവാഡ: വിവാഹത്തിന് (Marriage) ഒരു മാസം മാത്രം ബാക്കി നിൽക്കെ പ്രതിശ്രുത വരനെ (Fiance) വിളിച്ചുവരുത്തി കഴുത്തറുത്ത് യുവതി. സര്‍പ്രൈസ് ഗിഫ്റ്റ് നൽകാനെന്ന പേരിൽ വിളിച്ചുവരുത്തി, കണ്ണടച്ച് നിൽക്കാൻ ആവശ്യപ്പെട്ട യുവതി കൈയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് യുവാവിന്റെ കഴുത്തറുക്കുകയായിരുന്നു.
ആന്ധ്രാപ്രദേശിലെ ആനക്കപ്പള്ളി ജില്ലയിലെ കൊമ്മലപുഡി ഗ്രാത്തിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്. പുഷ്പ എന്ന യുവതിയാണ് പ്രതിശ്രുത വരനായ രാമുനായിഡുവിനെ വിളിച്ചുവരുത്തി കഴുത്തറുത്തത്. ആന്ധ്രയിൽ ശാസ്ത്രജ്ഞനാണ് വിശാഖപട്ടണം സ്വദേശിയായ രാമുനായിഡു. ഒരുമിച്ച് യാത്ര ചെയ്യുന്നതിനിടെ ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റതെന്നായിരുന്നു യുവതി ആദ്യം പറഞ്ഞത്. എന്നാൽ പുഷ്പയാണ് തന്നെ ആക്രമിച്ചതെന്ന് യുവാവ് പൊലീസിന് മൊഴി നൽകി. ഇതോടെ താൻ ചെയ്തതാണെന്ന് യുവതി സമ്മതിച്ചു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. മെയ് 26നാണ് ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്. യുവതിയുടെ പെട്ടന്നുള്ള നടപടി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. വിവാഹത്തിന് താത്പര്യമില്ലെന്ന് യുവതി നേരത്തേ തന്നെ കുടുംബത്തെ അറിയിച്ചതാണ്. എന്നാൽ ഇതുവകയ്ക്കാതെയാണ് വീട്ടുകാര്‍ രാമനായിഡുവുമായി പുഷ്പയുടെ വിവാഹം തീരുമാനിച്ചത്. ബന്ധുക്കളുടെ സമ്മര്‍ദ്ദത്തിൽ ഒടുവിൽ പുഷ്പ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു.
