മുൻ സിപിഎം നേതാവിനെ നാടുകടത്തി, സ്പിരിറ്റ് കേസ് പ്രതി അത്തിമണി അനിലിന് പാലക്കാട് പ്രവേശന വിലക്ക്
അനിലിനെ നാടുകടത്തിയത് കാപ്പ ചുമത്തി, സ്പിരിറ്റ് കേസിൽ പ്രതിയായതോടെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു
പാലക്കാട്: സ്പിരിറ്റ് കേസ് പ്രതിയും സിപിഎം മുൻ നേതാവുമായ പാലക്കാട് കരിങ്കുളം സ്വദേശി അത്തിമണി അനിലിനെ നാടുകടത്തി. കാപ്പ ചുമത്തി, ഒരു വർഷത്തേക്കാണ് പാലക്കാട് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. സ്പിരിറ്റ് കടത്ത്, കവർച്ച എന്നീ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്നാണ് അനിലിനെതിരെ കാപ്പ ചുമത്തിയത്. തൃശ്ശൂർ റേഞ്ച് ഡെപ്യൂട്ടി ഐജി, പുട്ട വിമലാദിത്യയുടെ നിർദേശപ്രകാരമാണ് കാപ്പ ചുമത്തി നാടുകടത്തിയത്. വിലക്ക് ലംഘിച്ചാൽ മൂന്ന് വർഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും എന്ന് പൊലീസ് വ്യക്തമാക്കി.
കവർച്ച മുതൽ കൈപ്പറ്റുക, മാരകായുധങ്ങൾ ഉപയോഗിച്ച് ദേഹോപദ്രവം ഏൽപ്പിക്കുക, അനധികൃതമായി സ്പിരിറ്റ് കടത്തുക, ഭീഷണിപ്പെടുത്തി ദോഹോപദ്രവം ഏൽപ്പിക്കുക, കവർച്ച മുതൽ ഒളിപ്പിക്കാൻ സഹായിക്കുക എന്നീ കുറ്റങ്ങൾക്കാണ് അത്തിമണി അനിലിനെ നാട് കടത്തിയത്. സ്പിരിറ്റ് കടത്ത് കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ അനിലിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. 2017ൽ ഗോപാലപുരം ചെക്ക്പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അത്തിമണി അനിൽ. ചിറ്റൂർ മേഖലയിൽ സ്പിരിറ്റ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ. വിഎസ് സർക്കാരിന്റെ കാലത്ത് ഗുണ്ടാ നിയമം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട അത്തിമണി അനിൽ തടവ് ശിക്ഷ അനുഭവിച്ചിരുന്നു. ഒരു കൊലക്കേസിലും പ്രതിയാണ് ഇയാൾ.