എസ്ബിഐ ക്രഡിറ്റ് കാർഡിൽ  1.09 ലക്ഷം രൂപ ബിൽ കുടിശ്ശികയുണ്ടെന്നും അത് ഉടനെ അടയ്ക്കണമെന്നുമായിരുന്നു ക്രഡിറ്റ് കാർഡിൽ നിന്നുമാണെന്ന് പരിചയപ്പെടുത്തി ഫോൺ വിളിച്ചയാൾ അറിയിച്ചത്.

ലഖ്‌നൗ: ഉത്തർപ്രദേശിൽ മുൻ ചീഫ് സെക്രട്ടറിയെ കബളിപ്പിച്ച് ഓൺലൈൻ തട്ടിപ്പ് സംഘം പണം തട്ടിയെടുത്തു. ക്രെഡിറ്റ് കാർഡിൽ ബില്ല് അടയ്ക്കാനുണ്ടെന്ന് പറഞ്ഞാണ് ഉത്തർപ്രദേശ് മുൻ ചീഫ് സെക്രട്ടറി അലോക് രഞ്ജനെ കബളിപ്പിച്ച് ക്രെഡിറ്റ് കാർഡ് അക്കൗണ്ടിൽ നിന്ന് സൈബഡ തട്ടിപ്പ് സംഘം 32,000 രൂപ കവർന്നത്. ഇക്കഴിഞ്ഞ ജൂലൈ എട്ടാം തീയതിയാണ് തട്ടിപ്പ് നടന്നത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവത്തിൽ ലഖ്‌നൗവിലെ ഗോമതി നഗർ പൊലീസിൽ അലോക് രഞ്ജൻ പരാതി നൽകിയിട്ടുണ്ട്. ജൂലൈ എട്ടിന് ഉച്ചയ്ക്ക് 12 മണിയോടെ മുൻ ചീഫ് സെക്രട്ടറിയുടെ ഫോണിലേക്ക് തട്ടിപ്പ് സംഘത്തിന്‍റെ ഫോൺ കോളെത്തിയത്. അലോക് ഉപയോഗിക്കുന്ന എസ്ബിഐ ക്രഡിറ്റ് കാർഡിൽ 1.09 ലക്ഷം രൂപ ബിൽ കുടിശ്ശികയുണ്ടെന്നും അത് ഉടനെ അടയ്ക്കണമെന്നുമായിരുന്നു ക്രഡിറ്റ് കാർഡിൽ നിന്നുമാണെന്ന് പരിചയപ്പെടുത്തി ഫോൺ വിളിച്ചയാൾ അലോക് രഞ്ജനെ അറിയിച്ചത്.

കാർഡ് നമ്പർ പറഞ്ഞ് ബിൽ കുടിശികയുണ്ടെന്ന് ഫോണിൽ വിളിച്ചയാൾ അറിയിച്ചു. കാർഡ് നമ്പർ തെറ്റിയപ്പോൾ അത് കറക്ട് ചെയ്യുകയും ചെയ്തു. എസ്ബിഐയിലെ ജീവനക്കാരനാണെന്ന് പറഞ്ഞാണ് ഫോൺ വന്നതെന്നും മുൻ ചീഫ് സെക്രട്ടറി പറഞ്ഞു. സംസാരിക്കുന്നതിനിടെ ബിൽ വിവരങ്ങളറിയാൻ മൊബൈലിൽ കീപാഡിൽ 9 എന്ന അക്കം ഡയൽ ചെയ്യാൻ ആവശ്യപ്പെട്ടു. എസ്ബിഐ പ്രതിനിധിയാണെന്ന് വിശ്വസിച്ച് 9 അക്കം ഡയൽ ചെയ്തു. ഇതിന് പിന്നാലെ ബാങ്കുമായി ബന്ധപ്പെടാൻ പറഞ്ഞ് ഫോൺ കോൾ കട്ടായി.

വൈകിട്ട് ആറരയോടെ മൊബൈലിലേക്ക് ക്രഡിറ്റ് കാർഡിൽ നിന്നും 32,000 രൂപ പിൻവലിച്ചതായി സന്ദേശം ലഭിച്ചു. ഇതോടെയാണ് താൻ തട്ടിപ്പിനിരയായെന്ന് തിരിച്ചറിഞ്ഞതെന്ന് അലോക് രഞ്ജൻ പറഞ്ഞു. ഉടനെ തന്നെ എസ്ബിഐയുടെ കസ്റ്റമർ കെയറിൽ വിളിച്ച് പരാതി നൽകി. കാർഡ് ബ്ലോക്ക് ചെയ്യുകയും ചെയ്തു. പിന്നാലെ പൊലീസിൽ പരാതി നൽകുകയായിരുന്നു. മുൻ ചീഫ് സെക്രട്ടറിയുടെ പരാതിയിൽ കേസെടുത്തിട്ടുണ്ടെന്നും പ്രതികളെ കണ്ടെത്താൻ സൈബർ സെല്ലിന്‍റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചതായും ഗോമതി നഗർ പൊലീസ് അറിയിച്ചു.

Read More : ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ഒരു ട്രോളി ബാഗും ഷോൾഡർ ബാഗും, ഉടമകളില്ല; പരിശോധിച്ചപ്പോൾ 28 കിലോ കഞ്ചാവ്!