പ്രാര്‍ത്ഥിച്ച് രോഗം മാറ്റാമെന്ന് പറഞ്ഞ് പ്രകൃതിവിരുദ്ധ പീഡനം; തൃക്കുന്നപ്പുഴയില്‍ വ്യാജസിദ്ധന് പിടിയില്‍
തൃക്കുന്നപ്പുഴയിൽ 16--കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വ്യാജ സിദ്ധനെ പൊലീസ് പിടികൂടി. കൊല്ലം പത്തനാപുരം സ്വദേശി അബ്ദുൾ കരീം ആണ് പിടിയിലായത്.
ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ 16--കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വ്യാജ സിദ്ധനെ പൊലീസ് പിടികൂടി. കൊല്ലം പത്തനാപുരം സ്വദേശി അബ്ദുൾ കരീം ആണ് പിടിയിലായത്. പ്രാർത്ഥനയും മന്ത്രവാദവുമൊക്കെയായി തൃക്കുന്നപ്പുഴ, ഹരിപ്പാട് മേഖലയിൽ സ്ഥിര സാന്നിദ്ധ്യമാണ് അറസ്റ്റിലായ അബ്ദുൾ കരീം.
ഇന്നലെ രാവിലെ പള്ളിമുക്കിലുള്ള ഒരു വീട്ടിലെത്തിയ കരീം വീട്ടുകാരോട് കുടുംബ സാഹചര്യങ്ങൾ ചോദിച്ച് മനസിലാക്കി. പ്ലസ് വൺ വിദ്യാർത്ഥിയായ മകന് പനി ഉണ്ടെന്ന് അമ്മ ഇയാളോട് പറഞ്ഞു. പ്രാർത്ഥിച്ച് രോഗം ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് കുട്ടിയെ മുറിക്കുള്ളിലേക്ക് കൂട്ടികൊണ്ടുപോയി ഉപദ്രവിച്ചു.
കുട്ടിയുടെ അമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അബ്ദുൾ കരീം രക്ഷപ്പെട്ടു. നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിക്കുന്നത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഹരിപ്പാട് വച്ച് പ്രതി പിടിയിലായി. പോക്സോ നിയമപ്രകാരം അബ്ദുൾ കരീമിനെതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
"