കാപ്സ്യൂൾ മുതൽ കുട്ടിയുടുപ്പുകള്‍ വരെ, സ്വർണക്കടത്തിന്റെ പുതുവഴികള്‍; ഒരു സ്ത്രീ ഉൾപ്പടെ നാല് പേര്‍ അറസ്റ്റിൽ
മലപ്പുറം മീനടത്തൂർ സ്വദേശി ശിഹാബുദ്ധീൻ മൂത്തേടത്ത്, കണ്ണൂർ തളിപ്പറമ്പ് സ്വദേശി ആശ തോമസ്, കോഴിക്കോട് കല്ലാച്ചി സ്വദേശി ഹാരിസ് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
![gold smuggling in karipur airport four people arrested including woman nbu gold smuggling in karipur airport four people arrested including woman nbu](https://static-ai.asianetnews.com/images/01hj0twzehr3sqxe3aegbamk7d/gold-smuggling_363x203xt.jpg)
മലപ്പുറം: കരിപ്പൂർ വിമനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. കസ്റ്റംസും പൊലീസും ഡിആർഐയും ചേർന്ന് വ്യത്യസ്ത കേസുകളിലായി രണ്ട് കോടി രൂപയുടെ സ്വർണം രണ്ട് ദിവസത്തിനിടെ പിടികൂടി. സ്വർണം കടത്താൻ ശ്രമിച്ച ഒരു സ്ത്രീ ഉൾപ്പടെ നാല് യാത്രക്കാരെയും അറസ്റ്റ് ചെയ്തു.
ഡിആർഐയും കസ്റ്റംസ് സംയുക്ത പരിശോധനയിലാണ് രണ്ട് കിലോ മുന്നൂറ്റി നാല് ഗ്രാം സ്വർണം പിടികൂടിയത്. മലപ്പുറം മീനടത്തൂർ സ്വദേശി ശിഹാബുദ്ധീൻ മൂത്തേടത്ത്, കണ്ണൂർ തളിപ്പറമ്പ് സ്വദേശി ആശ തോമസ്, കോഴിക്കോട് കല്ലാച്ചി സ്വദേശി ഹാരിസ് എന്നിവരാണ് സ്വർണം കടത്താൻ ശ്രമിച്ചത്. മിശ്രിത രൂപത്തിലുള്ള സ്വർണം കാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിൻ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. മൂന്ന് പേരിൽ നിന്ന് കണ്ടെടുത്ത സ്വർണത്തിന് ഒരു കോടി എൺപത്തഞ്ച് ലക്ഷം രൂപ വിലവരും. അതിനിടെ കസ്റ്റംസിനെ വെട്ടിച്ച് വിമാനത്താവളത്തിന് പുറത്ത് എത്തിയ കാസർഗോഡ് സ്വദേശി ബിഷറാത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികൾക്കുള്ള വസ്ത്രത്തിന്റെ ബട്ടൻസിന് അകത്ത് സ്വർണം ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം.
ദുബായിൽ നിന്നെത്തിയ ഇയാളുടെ കൈവശമുണ്ടായിരുന്ന 235 ഗ്രാം സ്വർണം പൊലീസ് കണ്ടെടുത്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിൽ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. കരിപ്പൂരിൽ ഈ വർഷം പൊലീസ് പിടികൂടുന്ന 39-ാമത്തെ കേസാണിത്.