പ്രായപൂര്‍ത്തായാകാത്ത പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങളും, വീഡിയോകളും പ്രചരിപ്പിച്ച യുവ ഡോക്ടർ അറസ്റ്റിൽ
ഡോക്ടറുടെ മൊബൈൽ ഫോണിൽ നിന്നും, ലാപ് ടോപ്പിൽ നിന്നും നിരവധി നഗ്നചിത്രങ്ങളും, വീഡിയോ ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു.
ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്ന ചിത്രങ്ങളും, വീഡിയോകളും പ്രചരിപ്പിച്ച യുവ ഡോക്ടർ അറസ്റ്റിൽ. ഇടുക്കി കാമാക്ഷി ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ. വി ജിത്ത്(31)നെയാണ് ഇടുക്കി എസ്.പി.യുടെ പ്രത്യേക സംഘം അറസ്റ്റു ചെയ്തത്. ഡോക്ടറുടെ മൊബൈൽ ഫോണിൽ നിന്നും, ലാപ് ടോപ്പിൽ നിന്നും നിരവധി നഗ്നചിത്രങ്ങളും, വീഡിയോ ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു. ഓപ്പറേഷന്‍ പി ഹണ്ടിന്‍റെ ഭാഹമായി നടത്തിയ അന്വേഷണത്തിലാണ് ഡോക്ടര്‍ പിടിയിലായത്.
കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച മൂന്നു പേർ കോട്ടയത്തും പിടിയിലായിട്ടുണ്ട്. കോട്ടയത്ത് അഞ്ചു പേർക്കെതിരെ കേസെടുത്തിട്ടുമുണ്ട്; കോട്ടയം വെസ്റ്റിലും മുണ്ടക്കയത്തും ചങ്ങനാശേരിയിലും വൈക്കത്തും കുറവിലങ്ങാടുമാണ് കേസെടുത്തത്. നേരത്തെ കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിച്ച 47 പേരെ സംസ്ഥാന വ്യാപകമായി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്യുന്ന ഐടി പ്രൊഫഷണലുകളടക്കം പിടിയിലായവരുടെ കൂട്ടത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
സംസ്ഥാനത്തെ 117 കേന്ദ്രങ്ങളിലായിരുന്നു ഓപ്പറേഷന്‍ പി ഹണ്ട് എന്ന് പേരിട്ട റെയ്‍ഡ്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ കാലത്തും കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സംഘങ്ങള്‍ സജീവമെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു സംസ്ഥാന വ്യാപക റെയ്ഡ്.
സംസ്ഥാനത്തെ 117 കേന്ദ്രങ്ങളില്‍ ഒരേ സമയം നടത്തിയ റെയ്‍ഡില്‍ പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ആറ് വയസിനും 15 വയസിനും ഇടയില്‍ പ്രായമുളള മലയാളികളായ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡാര്‍ക്ക് നെറ്റില്‍ വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ടെന്നാണ് നടുക്കുന്ന കണ്ടെത്തല്‍. ഇവയില്‍ ഏറെയും ലോക്ക് ഡൗണ്‍ കാലത്തുതന്നെ ചിത്രീകരിച്ചതാണെന്ന് സൂചിപ്പിക്കുന്ന തെളിവുകളും പൊലീസിന് കിട്ടിയിട്ടുണ്ട്. ഗാര്‍ഹിക അന്തരീക്ഷത്തില്‍ ലൈംഗികമായി കുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ 47 പേരില്‍ ഐടി മേഖലയിലെ പ്രൊഫഷണലുകള്‍ മുതല്‍ വിദ്യാര്‍ഥികള്‍ വരെയുണ്ട്.