500 കോടിയുടെ വ്യാജ ബില്ലുകൾ തയ്യാറാക്കി 25 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയ കേസിലാണ് മലപ്പുറം സ്വദേശി പിടിയിലായത്.
മലപ്പുറം: വ്യാജ ബിൽ നിർമ്മിച്ച് ചരക്ക് സേവന നികുതി തട്ടിപ്പ് (GST Fraud) നടത്തിയ സംഘത്തിലെ പ്രധാനി അറസ്റ്റിൽ. മലപ്പുറം അയലക്കാട് സ്വദേശി ബനീഷ് ആണ് ജി എസ് ടി ഇന്റലിജൻസിന്‍റെ (GST Intelligence) പിടിയിൽ ആയത്. 25 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായാണ് പ്രാഥമിക കണക്ക്. 500 കോടിയുടെ വ്യാജ ബില്ലുകൾ(Fake Bill) തയ്യാറാക്കി 25 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് നടന്നത്. മലപ്പുറം അയലക്കാട് സ്വദേശി ബനീഷ്ന്റെ നേതൃത്വത്തിലായിരുന്നു തട്ടിപ്പ്.
കർഷകരിൽ നിന്നും മൊത്തമായി വാങ്ങുന്ന അടയ്ക്കക്ക് തമിഴ്നാട്ടിലെ മേൽവിലാസത്തിൽ വ്യാജ ബില്ലുകൾ തയ്യാറാക്കുകയാണ് തട്ടിപ്പിന്റെ ആദ്യഘട്ടം. ഈ ബില്ലുകളിൽ ചരക്ക് സേവന നികുതി അടച്ചതായി രേഖപ്പെടുത്തും. ഇത്തരത്തിൽ അടച്ചതായി കാണിച്ച തുക കിഴിച്ചാണ് വീണ്ടും വിൽപ്പന നടത്തുമ്പോൾ ജി എസ് ടി. നൽകേണ്ടത്. വില്പന വിലയുടെ അഞ്ച് ശതമാനമാണ് അടക്കയുടെ ജി എസ് ടി കർഷകരിൽ നിന്നും വാങ്ങുന്ന അടയ്ക്കക്ക് വൻ തുക വ്യാജ ബില്ലിൽ രേഖപ്പെടുത്തുകയും ചെയ്യും. അതുകൊണ്ടുതന്നെ സംഭരിച്ച അടക്ക് മൊത്ത കച്ചവടം നടത്തുമ്പോൾ നൽകേണ്ട നികുതിയിൽ വൻതോതിൽ കിഴിവ് ലഭിക്കും. 25 കോടി രൂപ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതായാണ് ജിഎസ്ടി ഇന്റലിജൻസ് കണ്ടെത്തിയത്.
വ്യവസ്ഥകൾ ലളിതം ആക്കുന്നതിന്‍റെ ഭാഗമായി ജി എസ് ടി രജിസ്ട്രേഷൻ സംബന്ധിച്ച ഇളവുകൾ നൽകിയിരുന്നു. ഈ പഴുത് മുതലെടുത്ത് വ്യാജ ജിഎസ്ടി രജിസ്ട്രേഷൻ സംഘടിപ്പിച്ചാണ് ബിൽ തയ്യാറാക്കിയിരുന്നത്. ബില്ലിൽ നൽകുന്ന ജിഎസ്ടി നമ്പർ യഥാർത്ഥം ആയിരിക്കും. എന്നാൽ രജിസ്ട്രേഷൻ എടുത്ത് മേൽവിലാസക്കാരന് ഇത് സംബന്ധിച്ച് യാതൊരു അറിവും ഉണ്ടായിരിക്കുകയില്ല. അതുകൊണ്ടുതന്നെ നികുതി പിരിച്ചെടുക്കുക അസാധ്യവുമാണ്. കേരളത്തിലും തമിഴ്നാട്ടിലും വ്യാപകമായി ഇത്തരം തട്ടിപ്പു നടക്കുന്നതായി ജിഎസ്ടി ഇന്റലിജൻസ് പറയുന്നു.
