മേഘാലയയിലെ ഹണിമൂൺ കൊലപാതക കേസിൽ പ്രതിയായ സോനം കൃത്യം നിർവഹിച്ച ശേഷം വാട്ട്സ്ആപ്പ് സന്ദേശങ്ങൾ പരിശോധിക്കാൻ ഡാറ്റ കണക്ഷൻ ഓൺ ചെയ്തിരുന്നുവെന്ന് പോലീസ് കണ്ടെത്തി. 

ദില്ലി: മേഘാലയയിലെ ഹണിമൂൺ കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്. പ്രതിയായ സോനം മൂന്ന് ഗുണ്ടകളോടൊപ്പം ചേർന്ന് കൃത്യം നിർവഹിച്ച് ദിവസങ്ങൾക്ക് ശേഷം വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ പരിശോധിക്കാനായി ഡാറ്റ കണക്ഷൻ ഓൺ ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

Add Asianetnews as a Preferred SourcegooglePreferred

ദമ്പതികളുടെ കയ്യിൽ ആകെയുണ്ടായിരുന്നത് നാല് മൊബൈൽ ഫോണുകൾ ആണ്. കൊലക്ക് ശേഷം രാജാ രഘുവംശിയുടെ ഫോണ്‍ പൊട്ടിച്ച് വലിച്ചെറിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. എന്നാൽ സോനത്തിന്റെ കൈവശം ബാക്കിയുണ്ടായിരുന്ന മറ്റ് മൂന്ന് മൊബൈൽ ഫോണുകൾ ഇപ്പോഴും കാണാനില്ലെന്നും അവക്കായി തെരച്ചിൽ നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു.

എന്നാൽ സോനത്തെ കണ്ടെത്താൻ പൊലീസിന് നി‍‍ർണായകമായത് ഇൻഡോറിൽ എത്തിയ ശേഷം സിം കാർഡ് ആക്ടീവ് ആക്കിയതാണ്. വാട്ട്‌സ്ആപ്പ് സന്ദേശങ്ങൾ പരിശോധിക്കാനാണ് സോനം ഡാറ്റ ഓണാക്കിയതെന്നും ഇതിനായി മൂന്ന് ഫോണുകളിൽ ഒന്ന് ഉപയോഗിച്ചുവെന്നും പൊലീസ് പറഞ്ഞു.

അതേ സമയം അറസ്റ്റിനുശേഷം, ഇത്രയും ദിവസം കഴിഞ്ഞിട്ടും ആ ഫോണുകൾക്ക് എന്തു സംഭവിച്ചെന്നതു സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ പൊലീസ് ഇപ്പോഴും സോനത്തെ ചോദ്യം ചെയ്തു വരികയാണ്. ഉത്തർപ്രദേശിലെയും മധ്യപ്രദേശിലെയും പല ജില്ലകളിലും മൂന്ന് ഫോണുകൾക്കായുള്ള തിരച്ചിൽ നടക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച വെയ് സൗഡോങ് വെള്ളച്ചാട്ടത്തിന് സമീപമുള്ള കുറ്റകൃത്യം നടന്ന സ്ഥലത്തെത്തി പൊലീസ് കുറ്റകൃത്യം പുനരാവിഷ്കരിച്ചിരുന്നു. സോനത്തിനും മറ്റ് പ്രതികൾക്കുമൊപ്പമാണ് പൊലീസ് എത്തിയത്. സോനം കൊലപാതകത്തിനായി നിയോഗിച്ച മൂന്ന് കൊലയാളികളും രാജാ രഘുവംശിയെ ആക്രമിച്ചതായി പൊലീസ് പറഞ്ഞു. മൗലഖിയാത്ത് മുതൽ കുറ്റകൃത്യം നടന്ന വെയ് സൗഡോങ് വെള്ളച്ചാട്ടത്തിലെ പാർക്കിംഗ് സ്ഥലം വരെയുള്ള നിരവധി സ്ഥലങ്ങൾ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) സന്ദർശിച്ചു. കൊലപാതകത്തിനായി ഉപയോഗിച്ച രണ്ട് വാക്കത്തികളിൽ ഒരെണ്ണത്തിനായുള്ള തിരച്ചിലും നടന്നു വരികയാണ്.