1890 ലിറ്റര്‍ സ്പിരിറ്റും 1323 ലിറ്റര്‍ ഗോവന്‍ മദ്യവുമാണ് ലോറിയില്‍ നിന്ന് പിടികൂടിയത്. 

കാസര്‍കോട്: നീലേശ്വരത്ത് ലോറിയില്‍ കടത്തുകയായിരുന്ന 1800 ലധികം ലിറ്റര്‍ സ്പിരിറ്റും ഗോവന്‍ മദ്യവും പിടികൂടി. എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കടത്ത് പിടികൂടിയത്. ലോറി ഡ്രൈവര്‍ അറസ്റ്റിലായി.

1890 ലിറ്റര്‍ സ്പിരിറ്റും 1323 ലിറ്റര്‍ ഗോവന്‍ മദ്യവുമാണ് ലോറിയില്‍ നിന്ന് പിടികൂടിയത്. നീലേശ്വരത്ത് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കടത്ത് കണ്ടെത്തിയത്. ഗോവയില്‍ നിന്ന് തൃശൂരിലേക്ക് പെയിന്‍റുമായി വന്നതായിരുന്നു ലോറി. പെയിന്‍റ് പാത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്പിരിറ്റും മദ്യവും.

ലോറി ഡ്രൈവര്‍ മഞ്ചേരി സ്വദേശി സൈനുദ്ദീനെ അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ലോറി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്പിരിറ്റും മദ്യവും കടത്തുന്നതിന് ഗോവയില്‍ സഹായിച്ചവരെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് എക്സൈസിന്‍റെ തീരുമാനം.

തൃശൂരിലെ കൂട്ടാളികളെക്കുറിച്ചും അന്വേഷിക്കും. ഇതിന് മുമ്പും ഇത്തരത്തില്‍ കടത്തിയിട്ടുണ്ടോ എന്നുള്ള അന്വേഷണവും തുടങ്ങിയിട്ടുണ്ട്.