യുവാവിനൊപ്പം ഒളിച്ചോടിയ ഭാര്യയെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുമ്പോള്‍ ഭര്‍ത്താവ് വെട്ടിക്കൊന്നു
ഭര്‍ത്താവ് നാട്ടില്‍ ഇല്ലാതായതോടെ രണ്ട് കുട്ടികളുടെ അമ്മയായ യുവതി ഗ്രാമത്തിലെ ഒരു യുവാവുമായി അടുപ്പത്തിലാവുകയായിരുന്നു.
തിരുനല്‍വേലി: കാമുകനായ യുവാവിനൊപ്പം വീടുവിട്ടിറങ്ങിയ ഭാര്യയെ തിരികെ വീട്ടിലേക്ക് കൊണ്ടുവരുന്ന വഴി ഭര്‍ത്താവ് വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ തിരുനെൽവേലിയിലാണ് സംഭവം. കൊലപാകത്തിന് ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. തിരുനെൽവേലിയിലെ കുറിച്ചിക്കുളം ഗ്രാമവാസിയായ ശോരിമുത്തുവാണ് ഭാര്യ റംലത്തിനെ വെട്ടിക്കൊന്നത്.
കൊല്ലപ്പെട്ട റംലത്ത് മലയാളിയാണെന്നാണ് വിവരം. നിര്‍മാണത്തൊഴിലാളിയായ ശോരിമുത്തു കേരളത്തില്‍ ജോലിക്കെത്തിയപ്പോള്‍ റംലത്തിനെ പരിചയപ്പെടുകയും വിവാഹം ചെയ്യുകയുമായിരുന്നു. പിന്നീട് ശോരിമുത്തു റംലത്തുമായി സ്വദേശമായ തിരുനെല്‍വേലിയിലെത്തി. റംലത്തിനെ തിരുനെല്‍വേലിയിലെ വീട്ടിലാക്കി തിരികെ കേരളത്തിലേക്ക് ജോലിക്ക് പോയി.
ഭര്‍ത്താവ് നാട്ടില്‍ ഇല്ലാതായതോടെ രണ്ട് കുട്ടികളുടെ അമ്മയായ യുവതി ഗ്രാമത്തിലെ ഒരു യുവാവുമായി അടുപ്പത്തിലായി. അടുത്തിടെയാണ് റംലത്തും യുവാവുമായുള്ള ബന്ധം ശോരിമുത്തുവിന്റെ വീട്ടുകാര്‍ അറിയുന്നത്. വീട്ടുകാര്‍ വിവരം ശോരിമുത്തുവിനെ അറിയിച്ചെങ്കിലും ലോക്ക്ഡൗണ്‍ കാരണം നാട്ടിലേക്കെത്താനായില്ല. ഇതിനിടെ കഴിഞ്ഞ തിങ്കളാഴ്ച റംലത്ത് യുവാവിനൊപ്പം വീട് വിട്ടിറങ്ങി.
ലോക്ക്ഡൗണില്‍ കുടുങ്ങിയ ശോരിമുത്തു ചൊവ്വാഴ്ചയാണ് നാട്ടിലെത്തിയത്. ഇതിനിടെ റംലത്തിനെ കാണാനില്ലെന്ന് ഇയാളുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. റംലത്തിനെ ഫോണില്‍ വിളിച്ച് കാണമെന്ന് ആവശ്യപ്പെട്ട ശോരി മുത്തു തിരുനെല്‍വേലി മെഡിക്കല്‍ കോളേജിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ആശുപത്രിയിലെത്തി കൊവിഡ് പരിശോധിനയ്ക്ക് ശേഷം ഭാര്യയുമായി സംസാരിച്ചു. പരസ്പരം സംസാരിച്ച് ശോരിമുത്തു ഭാര്യയുമായി വീട്ടിലേക്ക് തിരിച്ചു.
എന്നാല്‍ വീട്ടിലേക്കുള്ള യാത്രക്കിടെ ശോരിമുത്തു റംലത്തിനെ ആക്രമിക്കുകയായിരുന്നു. കത്തികൊണ്ട് റംലത്തിന്‍റെ കഴുത്തിന് വെട്ടി കൊലപ്പെടുത്തിയ ശേഷം ശോരിമുത്തു മൃതദേഹം ഉപേക്ഷിച്ച് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് തിരുനെല്‍വേലി പൊലീസ് പറഞ്ഞു.