സ്റ്റാളുകളില്‍ നിന്ന് കൊണ്ടുവന്ന ചിക്കനില്‍ നിന്ന് രക്തം കഴുകിക്കളയാതെ നേരിട്ട് മസാല പുരട്ടി വെച്ചതായി കണ്ടെത്തി

മലപ്പുറം: തിരുരങ്ങാടിയിലെ വിവിധ ഹോട്ടലുകളില്‍ ചിക്കന്‍ മന്തി എന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റ് മൃഗക്കൊഴുപ്പുകള്‍ ചേര്‍ത്ത് പാചകം ചെയ്ത് വില്‍പ്പന നടത്തുന്നതായി നഗരസഭാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധനയില്‍ കണ്ടെത്തല്‍. രുചിക്കും തിക്ക്നെസിനും വേണ്ടി പ്രത്യേക ചേരുവകള്‍ ചേര്‍ക്കുന്നുണ്ടെങ്കില്‍ അത് ഉപഭോക്താക്കളെ അറിയിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന നിയമം നിലനില്‍ക്കെയാണ് ഇത് ലംഘിച്ച് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ മൃഗക്കൊഴുപ്പ് ചേര്‍ത്ത് മന്തി തയ്യാറാക്കുന്നത് കണ്ടെത്തിയത്. നഗരസഭാ സ്‌ക്വാഡ് പ്രദേശത്തെ വിവിധ ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍, മീന്‍ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ വ്യാപകമായ പരിശോധന നടത്തി. താലൂക്ക് ഓഫീസ് കാന്റീനില്‍ നടത്തിയ പരിശോധനയില്‍ സ്റ്റാളുകളില്‍ നിന്ന് കൊണ്ടുവന്ന ചിക്കനില്‍ നിന്ന് രക്തം കഴുകിക്കളയാതെ നേരിട്ട് മസാല പുരട്ടി വെച്ചതായി കണ്ടെത്തി. തുടര്‍ന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കാന്റീന്‍ തുറന്ന് പ്രവര്‍ത്തിക്കരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കുകയും നോട്ടീസ് നല്‍കുകയും ചെയ്തു.

YouTube video player

മാര്‍ക്കറ്റ് റോഡിലെ സ്ഥാപനത്തില്‍ നിന്ന് നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. താലൂക്ക് ആശുപത്രി കാന്റീന്‍, ബ്ലോക്ക് ഓഫീസ് കാന്റീന്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്ന് തലേദിവസം പാചകം ചെയ്തതും പഴകിയതുമായ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു. നിയമലംഘനം നടത്തിയ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും നഗരസഭ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. നഗരസഭ സെക്രട്ടറി എം.വി. റംസി ഇസ്മായിലിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ക്ലീന്‍ സിറ്റി മാനേജര്‍ പ്രകാശ ന്‍ ടി.കെ., സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മോഹന്‍ദാസ്. എ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാരായ സ്മിത പി.പി., ശ്രീജി. എ സ്, വിജേഷ് കുമാര്‍. കെ. എന്നിവരും പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം