തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊന്നു
തിരുവന്തപുരം കരകുളം മുല്ലശ്ശേരിയിലാണ് സംഭവം. 38 വയസ്സുള്ള സ്മിതയാണ് മരിച്ചത്. കുടുംബവഴക്കാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം
തിരുവനന്തപുരം: കരകുളം മുല്ലശ്ശേരിയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. മുല്ലശ്ശേരി സ്വദേശിനിയായ സ്മിത (38) ആണ് മരിച്ചത്. ഭർത്താവ് സജീവ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബവഴക്കാണ് കൊലപാതകകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പുലർച്ചെ ഒരു മണിക്കായിരുന്നു സംഭവം. വീട്ടിൽ കിടപ്പു മുറിയിൽ വച്ചാണ് ഭാര്യയെ സജീവ് കുമാർ കഴുത്തറുത്ത് കൊന്നത്. വീട്ടിലെ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി വച്ചാണ് സജീവ് കുമാർ സ്മിതയെ വെട്ടിയത്. വിവരമറിഞ്ഞ ഉടൻ നെടുമങ്ങാട് പൊലീസ് സ്ഥലത്തെത്തി സജീവ് കുമാറിനെ കസ്റ്റഡിയിലെടുത്തു.
നേരത്തേയും ഇയാൾ വീട്ടിൽ വന്ന് വഴക്കുണ്ടാക്കിയിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. ഇന്നലെ രാത്രിയും വീട്ടിൽ വലിയ രീതിയിൽ ബഹളം കേട്ടിരുന്നു. സജീവ് കുമാർ ഭാര്യയുമായി ഉച്ചത്തിൽ സംസാരിക്കുകയും ചീത്ത വിളിക്കുകയുമായിരുന്നു. ഇതാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്.
കസ്റ്റഡിയിലെടുത്ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.