ഇന്ത്യയുടെ കസ്റ്റഡിയിലുള്ള 391 തടവുകാരുടെയും 33 മത്സ്യത്തൊഴിലാളികളുടെയും വിവരങ്ങൾ ഇന്ത്യ പാക്കിസ്ഥാന് കൈമാറി.

ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ തടവുകാരുടെ പട്ടിക കൈമാറി. ഇന്ത്യയുടെ കസ്റ്റഡിയിലുള്ള 391 തടവുകാരുടെയും 33 മത്സ്യത്തൊഴിലാളികളുടെയും വിവരങ്ങൾ ഇന്ത്യ പാക്കിസ്ഥാന് കൈമാറി. അതുപോലെ തന്നെ പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള 58 തടവുകാരുടെയും 199 മത്സ്യത്തൊഴിലാളികളുടെയും വിവരങ്ങൾ ഇന്ത്യയ്ക്കും കൈമാറി. തടവുകാരെ ഉടൻ മോചിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കരാറിന്‍റെ അടിസ്ഥാനത്തിലാണ് എല്ലാ വര്‍ഷവും ഇത്തരത്തിൽ എല്ലാവര്‍ഷവും തടവുകാരുടെ പട്ടിക കൈമാറുന്നത്. ഇന്ന് ഡിപ്ലോമാറ്റിക് ചാനൽ വഴിയാണ് ഇന്ത്യയും പാകിസ്ഥാനും ഇരുരാജ്യങ്ങളിലുമുള്ള കസ്റ്റഡിയിലുള്ളവരുടെ പട്ടിക കൈമാറിയത്. പട്ടികയ്ക്ക് പുറമേ പാകിസ്ഥാനിൽ ശിക്ഷ പൂര്‍ത്തിയാക്കിയ 167 ഇന്ത്യക്കാരുടെ മോചനം എത്രയും പെട്ടെന്ന് വേണമെന്നുള്ള ആവശ്യം കൂടി ഇന്ത്യ പാകിസ്ഥാനെ അറിയിച്ചു. മാത്രമല്ല, പാകിസ്ഥാന്‍റെ കസ്റ്റഡിയിലുള്ള 35 പേര്‍ക്ക് ഇതുവരെ കോണ്‍സുലേറ്റിന്‍റെ സഹായങ്ങളൊന്നും നൽകാൻ പാകിസ്ഥാൻ അനുവദിച്ചിരുന്നില്ല. ഇവര്‍ക്ക് സേവനങ്ങള്‍ നൽകാനുളള അനുമതി നൽകണമെന്നുമാണ് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

തടവുകാരുടെ പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും