ബാലരാമപുരത്ത് വീടാക്രമിച്ച പ്രവർത്തകർക്കെതിരെ ഐഎൻടിയുസി അന്വേഷണം
ബാലരാമപുരത്ത് വീടാക്രമിച്ച പ്രവർത്തകർക്കെതിരെ ഐഎൻടിയുസി അന്വേഷണം പ്രഖ്യാപിച്ചു. വീടിന് മുന്നിൽ നിന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതാണ് ഐഎൻടിയുസി തൊഴിലാളികളുടെ പ്രകോപനമെന്നാണ് വീട്ടുടമസ്ഥന്റെ പരാതി.
തിരുവനന്തപുരം: ബാലരാമപുരത്ത് വീടാക്രമിച്ച പ്രവർത്തകർക്കെതിരെ ഐഎൻടിയുസി അന്വേഷണം പ്രഖ്യാപിച്ചു. വീടിന് മുന്നിൽ നിന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതാണ് ഐഎൻടിയുസി തൊഴിലാളികളുടെ പ്രകോപനമെന്നാണ് വീട്ടുടമസ്ഥന്റെ പരാതി. ഗേറ്റും ജനൽ ചില്ലുകളും ആക്രമത്തിൽ നശിച്ചു.
വഴിമുക്ക് റഷീദ് ഓഡിറ്റോറിയം ഉടമ അബ്ദുൾ റഷീദിന്റെ വീടാണ് അടിച്ച് കഴിഞ്ഞദിവസം ആക്രമിച്ചത്. വീടിന് മുന്നിൽ ഓട്ടോയിലിരുന്ന് മദ്യപിച്ചത് റഷീദും മകനും ചോദ്യം ചെയ്തു. ഇത് വകവയ്ക്കാതെ ഇവർ മദ്യപാനം തുടർന്നു.
ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതോടെ തൊഴിലാളികൾ പ്രകോപിതരായി. തുടർന്ന് തെറിവിളിയായി. വീട്ടിലേക്ക് കല്ലെറിഞ്ഞു. ഗേറ്റ് തകർത്തു. ജനൽചില്ല് കല്ലേറിഞ്ഞ് തകർത്തു. തടയാനെത്തിയ റഷീദിന്റെ ഭാര്യയെയും അസഭ്യം പറഞ്ഞു.
ഗേറ്റ് തകർത്ത സംഘം വീട് കയറിയും അസഭ്യം തുടർന്നതോടെ നാട്ടുകാർ ഇടപെട്ടു. കെ ആൻസലൻ എംഎൽഎയുടെ പിഎ ഷാനവാസും ഇടപെട്ടതോടെ അദ്ദേഹത്തെയും മർദ്ദിച്ചുവെന്നാണ് പരാതി. കൂടുതൽ പേർ സ്ഥലത്തെത്തിയതോടെ സംഘം രക്ഷപ്പെട്ടു.
സിസിടിവി ക്യാമറകൾ പരിശോധിച്ച് ഐഎൻടിയുസി തൊഴിലാളികളായ നവാസ് റിയാസ് ഷഫീർ എന്നിവർക്കെതിരെ ബാലരാമപുരം പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഐഎൻടിയുസി ജില്ലാ കമ്മിറ്റി മൂന്നംഗസമിതിയെ നിയോഗിച്ചു. ഇവരുടെ റിപ്പോർട്ട് കിട്ടിയ ശേഷം നടപടിയെന്ന് ജില്ലാ പ്രസിഡന്റ് വി ആർ പ്രതാപൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.