ഉദ്യോഗസ്ഥർക്ക് നേരെ വളർത്തുനായ്ക്കളെ തുറന്നുവിട്ട് രക്ഷപെടല്‍; കഞ്ചാവ് കേസ് പ്രതിക്കായി അന്വേഷണം തുടരുന്നു
വടക്കൻ പറവൂർ സ്വദേശി നിഥിനെയാണ് എക്സൈസ് അന്വേഷിക്കുന്നത്. നിഥിന്റെ അച്ഛൻ മനോജിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
![investigation continues for suspect who escaped after unleashing his pet dogs on the officers investigation continues for suspect who escaped after unleashing his pet dogs on the officers](https://static-ai.asianetnews.com/images/01hhfgst35megm648jqe7s4z8b/3--8-_363x203xt.jpg)
കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരെ വളർത്തുനായകളെ തുറന്നുവിട്ട ശേഷം രക്ഷപ്പെട്ട കഞ്ചാവ് വിൽപ്പനക്കാരനായി അന്വേഷണം തുടരുന്നു. വടക്കൻ പറവൂർ സ്വദേശി നിഥിനെയാണ് എക്സൈസ് അന്വേഷിക്കുന്നത്. നിഥിന്റെ അച്ഛൻ മനോജിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
ഇന്നലെ വൈകീട്ട് 7 മണിയോടെയാണ് എക്സൈസ് ഉദ്യോഗസ്ഥർ വടക്കൻ പറവൂരിലെ നിഥിന്റെ വീട്ടിലെത്തിയത്. അധികൃതരെ കണ്ടയുടൻ നിഥിൻ വളർത്തുനായ്ക്കളെ തുറന്ന് വിട്ട് വീടിനകത്തേക്ക് ഓടിക്കയറി. തുടര്‍ന്ന് വീടിന്റെ മുകളിലെ നിലയിൽ നിന്നും പറമ്പിലേക്ക് ചാടി നിഥിൻ രക്ഷപ്പെട്ടു. നായ്കളെ കൂട്ടിൽ കയറ്റാൻ എക്സൈസ് ഉദ്യേഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും ഏറെ സമയമെടുത്താണ് നിഥിന്റെ അച്ഛൻ മനോജ് ഇവയെ കൂട്ടിലടച്ചത്. ഇതിനകം നിഥിൻ വീടിന്റെ മുകളിലത്തെ നിലയിൽ നിന്നും പറമ്പിലേക്ക് ചാടി രക്ഷപ്പെട്ടു. വീട്ടിൽ പരിശോധന നടത്താൻ മനോജ് ആദ്യം അനുവദിച്ചില്ല. പിന്നീട് രണ്ട് കിലോ കഞ്ചാവും ത്രാസും എക്സൈസ് നിഥിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് കണ്ടെടുത്തിരുന്നു. വീട്ടിലെ രണ്ട് ഇരുചക്ര വാഹനങ്ങളിൽ നിന്നും ലഹരി മരുന്ന് കണ്ടെത്തിയിരുന്നു.