വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതിയെ ഓടിച്ചിട്ട് പിടികൂടി യുവാക്കൾ
ആര്‍എസ്പി നേതാവിന്റെ മകനായ സജിന്‍, എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്റെയും പി കെ കുഞ്ഞാലിക്കുട്ടിയുടെയും പേരിലായിരുന്നു തട്ടിപ്പ് നടത്തിയത്. പൊലീസിന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
കൊല്ലം:വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ ആളെ പണം നഷ്ടപ്പെട്ടവർ ഓടിച്ചിട്ട് പിടിച്ചു പൊലീസിന് കൈമാറി. ഓട്ടേറെ വീസ തട്ടിപ്പ് കേസില്‍ പ്രതിയായ കൊല്ലം കുളത്തുപ്പുഴ സ്വദേശി സജിന്‍ ഷെറഫുദ്ദീനെയാണ് പിടികൂടിയത്. ആര്‍എസ്പി നേതാവിന്റെ മകനായ സജിന്‍, എംപിമാരായ എന്‍ കെ പ്രേമചന്ദ്രന്റെയും പി കെ കുഞ്ഞാലിക്കുട്ടിയുടെയും പേരിലാണ് തട്ടിപ്പ് നടത്തിയത്.
പണം നഷ്ടപ്പെട്ടവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസിന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സജിന്‍ ഷെറഫുദ്ദീനെ ആണ് കബളിപ്പിക്കപെട്ടവർ ഓടിച്ചിട്ട് പിടികൂടിയത്. ആർഎസ്പി നേതാവായ ആര്‍ ഷെറഫുദ്ദീന്റെ മകനായ സജിന്‍ ഓട്ടേറ വീസ തട്ടിപ്പ് കേസില്‍ പ്രതിയാണ്.
എംപിമാരായ എൻ കെ പ്രേമചന്ദ്രന്റെയും പി കെ കുഞ്ഞാലിക്കുട്ടിയുടെയും ഉടമസ്ഥതയില്‍ ഒമാനില്‍ കമ്പനിയുണ്ടെന്നും അവിടെ ജോലി വാങ്ങി നല്‍കാമെന്നും പറഞ്ഞായിരുന്നു ഒടുവിലത്തെ തട്ടിപ്പ്. തിരുവനന്തപുരം ജില്ലക്കാരായ പതിനഞ്ചിലേറെ യുവാക്കളില്‍ നിന്നു സജിന്‍ ലക്ഷങ്ങള്‍ വാങ്ങി. സന്ദര്‍ശക വീസ നല്‍കി യുവാക്കളെ ഒമാനില്‍ എത്തിച്ച ശേഷം കടന്നു കളഞ്ഞു. ജോലിയും ആഹാരവുമില്ലാതെ വിദേശത്ത് മാസങ്ങളോളം കഷ്ടപ്പെട്ട യുവാക്കള്‍ മലയാളി സംഘടനകളുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങി. തിരികെ നാട്ടിൽ എത്തിയവർ പണം തിരികെ ആവശ്യപ്പെട്ട് വീടു വളയുകയായിരുന്നു.
കൊല്ലം തിരുവനന്തപുരം, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സജിന്‍ ഷെറഫുദ്ദീനെതിരെ ഒട്ടേറെ കേസുകളുണ്ട്. രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്ന് ഇയാളെ പൊലീസ് പതിവായി സംരക്ഷിക്കുകയാണെന്ന് ആക്ഷേപമുണ്ട്. പേര് ദുരുപയോഗം ചെയ്തതിന് സജിനെതിരെ എന്‍ കെ പ്രേമചന്ദ്രന്‍ പൊലീസില്‍ പരാതി നല്‍കും