'ഒറ്റയ്ക്ക് കഴുത്തും കൈ ഞരമ്പുകളും മുറിക്കാൻ കഴിയില്ല', യുവതിയുടെ മരണത്തിലെ സംശയം തെളിയണമെന്ന് ഭർതൃ പിതാവ്
ഒരാൾക്ക് ഒറ്റയ്ക്ക് കഴുത്തും, കൈ ഞരമ്പുകളും മുറിക്കാൻ കഴിയില്ല. വീട്ടിൽ ഏതെങ്കിലും രീതിയിലുള്ള തർക്കങ്ങളോ മറ്റ് അസ്വാഭാവികതകളോ ഉണ്ടായിരുന്നില്ല. സംശയങ്ങൾ തെളിയണമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
തിരുവനന്തപുരം: കല്ലമ്പലത്ത് യുവതിയെ ഭർത്താവിന്റെ വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കല്ലമ്പനം മുത്താന സുനിതഭവനിൽ ആതിരയെ (24) ഇന്നലെയാണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഭർത്താവിന്റെ പിതാവ് പുഷ്പ്പാങ്കരൻ രംഗത്തെത്തി. ഒരാൾക്ക് ഒറ്റയ്ക്ക് കഴുത്തും, കൈ ഞരമ്പുകളും മുറിക്കാൻ കഴിയില്ലെന്നും വീട്ടിൽ ഏതെങ്കിലും രീതിയിലുള്ള തർക്കങ്ങളോ മറ്റ് അസ്വാഭാവികതകളോ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംശയങ്ങൾ തെളിയണമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
രണ്ട് കൈകളിലെ ഞരമ്പും കഴുത്തും മുറിച്ച നിലയിലായിരുന്നു ആതിരയുടെ മൃതദേഹം. ഭർത്താവ് ഈ സമയം ഭർത്താവിന്റെ അച്ഛനുമായി ആശുപത്രിയിൽ പോയിരുന്നു. ഈ സമയം വീട്ടിലെത്തിയ ആതിരയുടെ അമ്മ, ആതിരയെ കാണാതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുളിമുറി അടച്ചിട്ട നിലയിൽ കണ്ടത്. വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുകയായിരുന്നു യുവതി. കറിക്കത്തി കൊണ്ട് രണ്ട് കൈഞരമ്പുകളും കഴുത്തും മുറിച്ചിരുന്നു. നവംബർ 30 നായിരുന്നു ആതിരയുടെ വിവാഹം.പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവതിയുടെ ഭർത്താവിനെ പിന്നീട് വിട്ടയച്ചു.