ചർച്ചയ്ക്കായി വീട്ടിൽ എത്തിയപ്പോൾ അനുജന്റെയും അമ്മാവന്റേയും ഗുണ്ടകൾ ആക്രമിച്ചു എന്നാണ് ജോർജ് കുര്യൻ പൊലീസിന് നൽകിയ മൊഴി. തന്നെ ബലമായി വീട്ടിൽ നിന്ന് പുറത്താക്കി. പിന്നീട് വീട്ടിൽ കയറിയപ്പോൾ മുറിയ്ക്കുള്ളിൽ വച്ചും ഉന്തും തള്ളും ഉണ്ടായി.
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ (Kanjirappally) സ്വത്തു തർക്കത്തെ (Property Dispute) തുടർന്നുണ്ടായ വെടിവെയ്പിൽ സഹോദരനും മാതൃസഹോദരനും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. തന്നെ ആക്രമിച്ചത് കൊണ്ടാണ് വെടിവച്ചത് എന്നാണ് പ്രതിയായ ജോർജ് കുര്യന്റെ (George Kurian) മൊഴി. ചർച്ചയ്ക്കായി വീട്ടിൽ എത്തിയപ്പോൾ അനുജന്റെയും അമ്മാവന്റേയും ഗുണ്ടകൾ ആക്രമിച്ചു എന്നാണ് ജോർജ് കുര്യൻ പൊലീസിന് നൽകിയ മൊഴി.
തന്നെ ബലമായി വീട്ടിൽ നിന്ന് പുറത്താക്കി. പിന്നീട് വീട്ടിൽ കയറിയപ്പോൾ മുറിയ്ക്കുള്ളിൽ വച്ചും ഉന്തും തള്ളും ഉണ്ടായി. ഇതിനിടയിലാണ് വെടിവച്ചതെന്നും ജോർജ് കുര്യൻ പൊലീസിനോട് പറഞ്ഞു.
ജോർജ് കുര്യന്റെ സഹോദരൻ രഞ്ജു കുര്യൻ, മാതൃസഹോദരൻ കൂട്ടിക്കൽ സ്വദേശി മാത്യു സ്കറിയ എന്നിവരാണ് വെടിയേറ്റ് മരിച്ചത്. രഞ്ജു ഇന്നലെ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മാത്യു സ്കറിയ ഇന്ന് പുലർച്ചെയോടെയാണ് മരിച്ചത്. തലയ്ക്ക് വെടിയേറ്റ മാത്യു ഗുരുതരാവസ്ഥയിൽ ആയിരുന്നു. ഹൃദയസ്തംഭനത്തെ തുടർന്നാണ് മരണം.
കുടുംബ വീടിന് അടുത്തുള്ള സ്ഥലത്തെ കുറിച്ചു കരിമ്പാനയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കമാണ് മണ്ണാറക്കയത്തെ ഞെട്ടിച്ച വെടിവയ്പ്പിൽ കലാശിച്ചത്. സാമ്പത്തിക ബാധ്യത ഉള്ള മൂത്ത സഹോദരൻ ജോർജ് കുര്യൻ രണ്ടരയേക്കർ സ്ഥലത്ത് വീടുകൾ വെച്ച് വിൽപന നടത്താനുള്ള പദ്ധതി ഇട്ടതാണ് തർക്കത്തിന് കാരണമായത്. കുടുംബ വീടിന് അടുത്തുള്ള അരയേക്കർ സ്ഥലം ഒഴിച്ചിടണം എന്ന് സഹോദരൻ രഞ്ജു കുര്യൻ ആവശ്യപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കാൻ ജോർജ് കുര്യൻ തയ്യാറായില്ല.
തർക്കത്തിൽ ഒത്തുതീർപ്പ് നടത്താനാണ് മാതൃസഹോദരൻ മാത്യു സ്കറിയാ എത്തിയത്. സംസാരത്തിനിടയിൽ സഹോദരങ്ങൾ തമ്മിൽ വാക്ക് തർക്കത്തിലേക്ക് നീങ്ങി. പ്രകോപിതനായ ജോർജ് കയ്യിൽ കരുതിയ റിവോൾവർ എടുത്ത് രഞ്ജുവിനെ വെടിവെച്ചു. പിടിച്ചുമാറ്റാൻ എത്തിയ മാത്യുവിന് നേരെയും നിറയൊഴിക്കുകയായിരുന്നു. ഇരുവർക്കും തലയ്ക്കാണ് വെടിയേറ്റത്. വെടിവെപ്പ് നടക്കുമ്പോൾ ജോർജിന്റെയും രഞ്ജുവിന്റെയും മാതാപിതാക്കളും കുടുംബ വീട്ടിലുണ്ടായിരുന്നു.
കൊച്ചിയിൽ ഫ്ലാറ്റ് നിർമ്മാതാവാണ് ജോർജ് കുര്യൻ. ഊട്ടിയിൽ വ്യവസായി ആയ രഞ്ജുവാണ് കുടുംബവീട്ടിൽ താമസിച്ചിരുന്നത്. കരുതിക്കൂട്ടി തന്നെയാണ് ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ എത്തിയതെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ കുറച്ചു നാളുകളായി കരിമ്പാനയിൽ കുടുംബത്തിൽ സ്വത്തു സംബന്ധിച്ച് തർക്കങ്ങൾ നിലനിന്നിരുന്നു. ഇതാണ് കൊലയിലേക്ക് എത്തിയത്. വെടിവെച്ച പോയിൻറ് 9mm റിവോൾവറിന് ലൈസൻസ് ഉണ്ടായിരുന്നു എന്നും പൊലീസ് അറിയിച്ചു.
