ഭാര്യ മംഗലാപുരത്ത് ബന്ധുവിന്‍റെ വിവാഹസത്കാരത്തിന് പോയ സമയം നോക്കിയാണ് പ്രതി സഹപ്രവർത്തകയായ ടീച്ചറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്

കാസറഗോഡ്: കാസർഗോട് മിയാപദവിലെ അധ്യാപിക രൂപശ്രീയെ കൊലപ്പെടുത്തിയ ശേഷം തെളിവുകൾ നശിപ്പിക്കാനും പ്രതി വെങ്കട്ട രമണ ശ്രമിച്ചിരുന്നു. കൃത്യസമയത്ത് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ കത്തിച്ചുകളഞ്ഞും ചോരപ്പാടുകൾ സോപ്പു ഉപയോഗിച്ച് കഴുകിയുമാണ് തെളിവുകള്‍ മായ്ച്ചത്. ഭാര്യ മംഗലാപുരത്ത് ബന്ധുവിന്‍റെ വിവാഹസത്കാരത്തിന് പോയ സമയം നോക്കിയാണ് പ്രതി സഹപ്രവർത്തകയായ ടീച്ചറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. നേരത്തെ പറഞുറപ്പിച്ച പ്രകാരം വീടിനകത്ത് ഒളിച്ചിരുന്ന രണ്ടാം പ്രതി നിരഞ്ജനുമായി ചേർന്ന് ഇവരെ കൊലപ്പെടുത്തി. ഇരുവരും ചേർന്ന് വസ്ത്രം കഴുകാൻ എടുത്ത് വെച്ച ദ്രാവകം നിറച്ച ബക്കറ്റിലാണ് ടീച്ചറെ മുക്കിയത്. കുതറി ഓടിയ രൂപശ്രീയെ ഇരുരും ചേർന്ന് വീണ്ടും മർദ്ധിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

തല ചുമരിൽ ഇടിച്ച് ബോധരഹിതയായതോടെ ഡ്രമ്മിൽ കരുതിയ വെള്ളം ശക്തമായി മുകത്തും വായക്കത്തേക്കും ഒഴിച്ചു. മുങ്ങി മരണം എന്ന് വരുത്തി തീർക്കാനായിരുന്നു ഇത്. ഭാര്യതിരിച്ചെത്തുന്നതിന് മുമ്പായി കാറിന്റെ ഡിക്കിയിലേക്ക് മൃതദേഹം മാറ്റി. റൂമിനകത്തെ ചോരപ്പാടുകൾ സോപ്പ് ഉപോയിച്ച് കഴുകി മായ്ച്ചുകളഞ്ഞു. പിന്നീട് കൃത്യം നടത്തുമ്പോൾ ധരിച്ച വസ്ത്രങ്ങൾ കത്തിച്ചു കളഞ്ഞു. 

അധ്യാപികയായ രൂപശ്രീയുടെ മരണം കൊലപാതകം, ബക്കറ്റിൽ മുക്കി കൊന്നു, കടലിൽ തള്ളി

മംഗളൂരു നേത്രാവതി പുഴയിൽ മൃതദേഹം ഉപേക്ഷിക്കാനായിരുന്നു പദ്ധതി. ഇതിനായി രാത്രി രണ്ടു പ്രതികളും കാറിൽ നേത്രാവതി പാലത്തിന് മുകളിൽ എത്തി എങ്കിലും ആളുകളെ കണ്ടതോടെ മടങ്ങി. ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചതിന് ശേഷം കോയിപ്പാടി കടപ്പുറത്തെത്തിച്ച് കടലിൽ തള്ളുകയായിരുന്നു. ടീച്ചറെ കാണാതായതോടെ അന്വേഷിച്ചെത്തിയവരോട് താൻ കണ്ടിട്ടില്ലെന്നായിരുന്നു വെങ്കട്ട രമണയുടെ പ്രതികരണം. ആദ്യ ദിവസങ്ങളിൽ കൊലപാതകം സമ്മതിക്കാതിരുന്ന പ്രതി മൊഴികളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി വീണ്ടും ചോദ്യം ചെയ്തതോടെയാണ് കൃത്യം ചെയ്തത് താനാണെന്ന് സമ്മതിച്ചത്. കൂടുതൽ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് തിങ്കളാഴ്ച കോടതിയിൽ റിപ്പോർട്ട് നൽകും.