ഭർത്താവിന്റെ രണ്ടാം ഭാര്യയും അമ്മയും അമ്മായിയുടെ മകളേയുമാണ് ഭർത്താവിനൊപ്പം ആദ്യഭാര്യ കൊലപ്പെടുത്തിയത്. ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കാറിനുള്ളിലിട്ട് കത്തിക്കുകയായിരുന്നു.

അജ്മീർ: ഭർത്താവിന്റെയും അമ്മായി അമ്മയുടേയും മരണവിവരം അറിഞ്ഞ് തളർന്ന് വീണ് യുവതി. യുവതിയുടേയും മക്കളുടേയും സങ്കടം കണ്ട തളർന്ന നാട്ടുകാരുടെ മുന്നിൽ വച്ച് യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. രാജസ്ഥാനിലെ അജ്മീറിൽ ഗ്രാമമുഖ്യനായിരുന്ന ഭർത്താവ് രണ്ടാമതും വിവാഹം ചെയ്തതിന് പിന്നാലെ നടന്നത് ക്രൂരമായ കൊലപാതകം. ഭർത്താവിന്റെ രണ്ടാം ഭാര്യയും അമ്മയും അമ്മായിയുടെ മകളേയുമാണ് ഭർത്താവിനൊപ്പം ആദ്യഭാര്യ കൊലപ്പെടുത്തിയത്. ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ കാറിനുള്ളിലിട്ട് കത്തിക്കുകയായിരുന്നു. കൊലപാതകത്തിന് ഇരയായ മുൻ ഗ്രാമമുഖ്യന്റെ ഒന്നാം ഭാര്യ തന്നെയാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെ സൂത്രധാരയെന്ന് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. കൊലപാതകത്തിന് ശേഷം ഒന്നുമറിയാത്തതുപോലെ ബന്ധുക്കൾക്കൊപ്പം ചേർന്ന് നെഞ്ചത്തടിച്ചു നിലവിളിക്കുകയും തളർന്നു വീഴുകയും ചെയ്ത ഈ സ്ത്രീ തന്നെയാണ് ക്രൂരമായ ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തതെന്ന വിവരം നാട്ടുകാരെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അജ്മീർ നഗരത്തിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള ബോരഡ പൊലീസ് സ്റ്റേഷൻ പരിധിയിലെ ശ്രീരാംപുര ഗ്രാമത്തിലാണ് സംഭവം നടന്നത്. ദേശീയപാതയിൽ ഒരു സ്കോർപിയോ എസ്‌യുവി കാർ കത്തുന്നത് കണ്ടാണ് നാട്ടുകാർ എത്തിയത്. വിവരമറിഞ്ഞ് പൊലീസെത്തി പരിശോധിച്ചപ്പോൾ വാഹനത്തിനുള്ളിലും സമീപത്തുമായി നാല് മൃതദേഹങ്ങൾ പൂർണ്ണമായും കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. മുൻ ഗ്രാമമുഖ്യൻ രാം സിംഗ് ചൗധരി, അമ്മ പൂസി ദേവി, രണ്ടാം ഭാര്യ സൂര്യഗ്യാൻ ദേവി, രാം സിംഗിന്റെ അമ്മായിയുടെ മകൾ മഹിമ ചൗധരി എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് മൃതദേഹങ്ങൾ കാറിനുള്ളിലും ഒരു മൃതദേഹം സമീപത്തെ വയലിലുമാണ് കിടന്നിരുന്നത്.

വീടിനുള്ളിൽ വെച്ച് ഇവരെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹങ്ങൾ രാം സിംഗിന്റെ തന്നെ കാറിലേക്ക് മാറ്റുകയും, തുടർന്ന് ദേശീയപാതയിൽ എത്തിച്ച് വണ്ടിക്ക് തീയിടുകയുമായിരുന്നു എന്നാണ് അജ്മീർ എസ്പി വ്യക്തമാക്കിയത്. ഒരു അപകട മരണമായി വരുത്തിതീർക്കാനായിരുന്നു പ്രതികളുടെ ശ്രമം. എന്നാൽ ഫോറൻസിക് വിദഗ്ധരും പൊലീസും നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ മൃതദേഹങ്ങളിൽ മാരകമായ പരിക്കുകൾ കണ്ടെത്തിയത് സംശയങ്ങൾക്ക് വഴിവെച്ചു.

പൊലീസ് സംഘം സംഭവസ്ഥലത്ത് അന്വേഷണം നടത്തുമ്പോൾ രാം സിംഗിന്റെ ഒന്നാം ഭാര്യയായ സുനിത വീട്ടിൽ നാട്ടുകാരായ സ്ത്രീകളുടെ നടുവിലിരുന്ന് അനിയന്ത്രിതമായി നിലവിളിക്കുകയായിരുന്നു. പൊലീസ് ആദ്യം വീട്ടിലെത്തിയപ്പോൾ, അമ്മയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് രാം സിംഗ് അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായിരുന്നു എന്നാണ് സുനിത ഉദ്യോഗസ്ഥരോട് പറഞ്ഞത്. എന്നാൽ ഇവരുടെ പെരുമാറ്റത്തിൽ പൊലീസിന് സംശയം തോന്നുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുടുംബത്തിൽ കാലങ്ങളായി നിലനിന്നിരുന്ന തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായത്.

രാം സിംഗിന്റെ രണ്ടാം വിവാഹത്തെച്ചൊല്ലി കുടുംബത്തിൽ വലിയ രീതിയിലുള്ള കലഹങ്ങൾ ഉണ്ടായിരുന്നു. രണ്ടു ഭാര്യമാരും രാം സിംഗും അമ്മയും ഒരേ വീട്ടിലായിരുന്നു താമസം. ബുധനാഴ്ച രാത്രി ഇതേച്ചൊല്ലി വീട്ടിൽ വലിയ വാക്കുതർക്കം ഉണ്ടാകുകയും അത് അക്രമത്തിൽ കലാശിക്കുകയുമായിരുന്നു. സുനിത തന്റെ മകൾ സരിതയുടെയും പ്രായപൂർത്തിയാകാത്ത മകന്റെയും സഹായത്തോടെ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് നാലുപേരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

ഗ്രാമവാസികളിൽ നിന്ന് ലഭിച്ച ചില വിവരങ്ങളും ശാസ്ത്രീയ-സാങ്കേതിക തെളിവുകളും വിശകലനം ചെയ്തതോടെയാണ് അന്വേഷണം ഗ്രാമമുഖ്യന്റെ കുടുംബത്തിലേക്ക് തന്നെ നീണ്ടത്. കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകത്തിന് ശേഷം പൊലീസിനെ പറ്റിക്കാൻ സുനിത കാട്ടിയ അഭിനയം നാട്ടുകാരെ അമ്പരപ്പിച്ചിരിക്കുകയാണ്. കേസിൽ സുനിതയെയും രണ്ട് മക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനും സംഭവങ്ങളുടെ കൃത്യമായ ക്രമം മനസ്സിലാക്കാനുമുള്ള ചോദ്യം ചെയ്യലുകൾ നിലവിൽ പുരോഗമിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം