ഭര്‍ത്താവ് വീട്ടിലില്ലെന്ന് പറഞ്ഞപ്പോള്‍  സിഐ ഗോപകുമാര്‍ ഡിവൈഎഫ്ഐ നേതാവിന്‍റെ ഭാര്യക്കും  കുഞ്ഞിനും നേരെ തോക്കു ചൂണ്ടിയെന്നാണ് പരാതി. സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഇടപെട്ടിട്ടുണ്ട്.

കായംകുളം: ആലപ്പുഴയില്‍ യുവതിയും കുഞ്ഞും തനിച്ചുള്ളപ്പോള്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ വീട്ടില്‍ പൊലീസ് അതിക്രമം കാണിച്ചതായി പരാതി. കായംകുളം സിഐയും സംഘവും തോക്കുമായിയെത്തി പരിശോധന നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഡിവൈഎഫ്‌ഐ പ്രദേശിക നേതാവ് സാജിദിന്‍റെ കായംകുളം ഒന്നാകുറ്റിയിലുള്ള വീട്ടിലാണ് പുലര്‍ച്ചെ ഒരു മണിയോടെ സിഎ എസ് ഗോപകുമറാനിന്‍റെ നേതൃത്വത്തില്‍ പൊലീസ് സംഘം പരിശോധന നടത്തിയത്. 

എംഎസ്എം കോളജില്‍ നടന്ന അടിപിടി കേസില്‍ പ്രതിയാണ് സാജിദ്. ഇതിന്‍റെ പേരിലായിരുന്നു പരിശോധന. എന്നാല്‍ ഇയാള്‍ വീട്ടില്‍ ഇല്ലെന്ന് പറഞ്ഞപ്പോൾ ഭാര്യക്കും കുഞ്ഞിനും നേരെ സിഐ ഗോപകുമാര്‍ തോക്കു ചൂണ്ടിയെന്നാണ് പരാതി. മോശമായ ഭാഷയിൽ സംസാരിച്ചതായും ഇവർ പറയുന്നു. സിഐക്കെതിരെ മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും ഡിവൈഎഫ്‌ഐ പ്രദേശീക നേതൃത്വം പരാതി നൽകി. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷൻ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. അതേസമയം ആരോപണങ്ങൾ സിഐ നിഷേധിച്ചു. 

എന്നാല്‍ അപമര്യാദയായി പെരുമാറിയിട്ടില്ല എന്നും സ്വയരക്ഷയ്ക്ക് ആണ് തോക്ക് കയ്യിൽ കരുതിയിരുന്നത് എന്നും സിഐ എസ് ഗോപകുമാര്‍ പ്രതികരിച്ചു. ഏറെനാളായി കായംകുളം സിഐയും പ്രാദേശിക ഡിവൈഎഫ്ഐ നേതൃത്വവും തമ്മിൽ തർക്കമുണ്ട്. ഇതിന്‍റെ ഭാഗമായി സിഐ മനപ്പൂര്‍വ്വമാണ് രാത്രി പരിശോധനക്ക് എത്തിയതെന്നാണ് ആരോപണം.

"