തൃശൂർ സ്വദേശി ആൽഡ്രിന് ബാബു കോയമ്പത്തൂരിൽ അറസ്റ്റിലായത്. മുൻ കാമുകിയുടെ സ്വകാര്യ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതിനാണ് നടപടി.

ചെന്നൈ: മുന്‍ കാമുകിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച മലയാളി ബൈക്ക് റേസര്‍ തമിഴ്നാട്ടിൽ അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി ആൽഡ്രിൻ ബാബുവാണ് കോയമ്പത്തൂരില്‍ അറസ്റ്റിലായത്.

Add Asianetnews as a Preferred SourcegooglePreferred

ദേശിയ തലത്തിലെ മോട്ടോര്‍ സൈക്കിൾ റേസിംഗ് ചാംപ്യൻഷിപ്പുകളില്‍ സ്ഥിര സാന്നിധ്യമായ തൃശ്ശൂര്‍ സ്വദേശി ആൽഡ്രിൻ ബാബുവും കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയും തമ്മിൽ ദീര്‍ഘനാൾ പ്രണയത്തിലായിരുന്നു. എന്നാൽ 2 വര്‍ഷം മുൻപ് ഇരുവരും വേര്‍പിരിഞ്ഞു. ബന്ധം തുടരണമെന്ന് പല തവണ ആൽഡ്രിൻ ആവശ്യപ്പെട്ടെങ്കിലും യുവതി വഴങ്ങിയില്ല. ഇതിലുള്ള പകയിൽ യുവതിയുടെ മോര്‍ഫ് ചെയ്ത
ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനാണ് ആൽ‍ഡ്രിൻ അറസ്റ്റിലായത്. 

തന്‍റെ പേരിലുള്ള വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായി കാണിച്ച് യുവതി കഴിഞ്ഞ മാസം കോയമ്പത്തൂര്‍ സൈബര്‍ ക്രൈം പൊലീസിനെ സമീപിച്ചിരുന്നു. ഐപി അഡ്രസ് പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആൽഡ്രിന്‍റെ മൊബൈൽ ഫോണിൽ നിന്ന് ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തതായി കണ്ടെത്തിയത്. ആൽഡ്രിൻ കുറ്റം സമ്മതിച്ചതായും മൊബൈല്‍ ഫോണും ലാപ്ടോപും കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. കോയമ്പത്തൂര്‍ സെന്‍ട്രൽ ജയിലിലുള്ള ആൽ‍ഡ്രന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി.