'ഇടപാടുകൾ തന്ത്രപരം, ഗൂഗിൾ പേയിൽ പണം വന്നാൽ വിതരണം'; കായംകുളത്തെ കഞ്ചാവ് വിൽപ്പന സംഘത്തിലെ ഒരാള്‍ പിടിയിൽ
'രണ്ടാം പ്രതി ലാലുവിന്റെ പേരില്‍ ലോഡ്ജില്‍ മുറിയെടുത്ത് കഞ്ചാവ് ശേഖരിച്ച ശേഷം ഇടപാടുകാരോട് അന്‍ഷാസിന്റെ ഗൂഗിള്‍ പേ നമ്പറില്‍ കാശ് ഇടാന്‍ ആവശ്യപ്പെടും. പണം കിട്ടിയാല്‍ വിതരണം.'
![kerala excise says youth arrested with ganja at kayamkulam kerala excise says youth arrested with ganja at kayamkulam](https://static-ai.asianetnews.com/images/01hyjfnryyrwbc2f8b9gxefjz0/ganja-case-arrest--1-_363x203xt.jpg)
കായംകുളം: കായംകുളത്ത് കഞ്ചാവ് വില്‍പ്പന സംഘത്തിലെ ഒരാള്‍ എക്‌സൈസിന്റെ പിടിയില്‍. കൃഷ്ണപുരം സ്വദേശി അന്‍ഷാസ് ഖാന്‍ ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 100 ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചത്. കായംകുളം ടൗണിലെ ഒരു ലോഡ്ജില്‍ കൂടുതല്‍ കഞ്ചാവ് ഉണ്ടെന്ന് മനസിലാക്കിയ എക്‌സൈസ് സംഘം ഇവിടെ റെയ്ഡ് നടത്തുകയും നാല് കിലോഗ്രാം കഞ്ചാവ് കൂടി കണ്ടെടുക്കുകയായിരുന്നുവെന്ന് എക്‌സൈസ് പറഞ്ഞു.
ആലപ്പുഴ നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മഹേഷിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. അന്‍ഷാസിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൃഷ്ണപുരം സ്വദേശികളായ ലാലു, ബിനീഷ് എന്നിവരെ യഥാക്രമം രണ്ടും മൂന്നും പ്രതികളായി കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും എക്‌സൈസ് അറിയിച്ചു.
'ബിനീഷിന്റെ കഞ്ചാവ് കച്ചവടത്തെക്കുറിച്ച് അന്വേഷണസംഘത്തിന് അറിവ് കിട്ടിയതിനാല്‍ ഇയാള്‍ തന്ത്രപരമായാണ് കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. രണ്ടാം പ്രതി ലാലുവിന്റെ പേരില്‍ ലോഡ്ജില്‍ മുറിയെടുത്ത് കഞ്ചാവ് ശേഖരിച്ച് വച്ച ശേഷം ഇടപാടുകാരോട് അന്‍ഷാസിന്റെ ഗൂഗിള്‍ പേ നമ്പറില്‍ കാശ് ഇടാന്‍ ആവശ്യപ്പെടും. പണം കിട്ടിയാല്‍ ലാലുവിനെ കൊണ്ട് കഞ്ചാവ് വിതരണം ചെയ്യുന്നതാണ് സംഘത്തിന്റെ രീതി. അന്‍ഷാസ് എക്‌സൈസ് പിടിയിലായതറിഞ്ഞ് ലാലുവും, ബിനീഷും ഒളിവില്‍ പോയിട്ടുണ്ട്.' ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചെന്നും എക്‌സൈസ് അറിയിച്ചു.
എ.ഇ.ഐ ഗോപകുമാര്‍, പി.ഒ റെനി, സി.ഇ ഒ റഹീം, ദിലീഷ്, ജീന എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. ആലപ്പുഴ ജില്ലയിലെ മദ്യവും മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ 94000 69494 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കാമെന്നും എക്‌സൈസ് പറഞ്ഞു.
വടകരയിൽ അടച്ചിട്ട ഹോട്ടലിൽ നിന്നും തീ ഉയർന്നു, പരിശോധിച്ചപ്പോൾ മുൻ ജീവനക്കാരൻ പൊള്ളലേറ്റ നിലയിൽ