സ്വർണകള്ളകടത്ത് കേസ്: മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാര്‍ക്ക് കസ്റ്റംസിന്‍റെ നോട്ടീസ്
നയതന്ത്ര ബാഗിൽ സ്വർണം കടത്തിയ കേസിലെ പതിനഞ്ചു പ്രതികളുടെ റിമാൻഡ് കാലാവധി അടുത്ത മാസം എട്ടാം തീയതി വരെ നീട്ടി.
തിരുവനന്തപുരം: വിമാനത്താവളത്തിലെ നയന്ത്രബാഗ് വഴിയുള്ള സ്വർണകള്ളകടത്തു കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാര്‍ക്ക് കസ്റ്റംസിന്‍റെ നോട്ടീസ്. വ്യാഴാഴ്ച കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ്. കേസിലെ പ്രതി സ്വപ്ന സുരേഷുമായി സ്വർണം വന്ന ദിവസങ്ങളിൽ നിരന്തരമായി ഫോണ്‍ വിളിച്ചതിൻറെ പശ്ചാത്തലത്തിലാണ് നോട്ടീസ്. കസ്റ്റംസ് പിടിച്ച സ്വർണമടങ്ങിയ ബാഗ് പുറത്തിറക്കാൻ സഹായം നൽകിയോയെന്ന് അന്വേഷിക്കാനാണ് ചോദ്യം ചെയ്യൽ.
അതേ സമയം നയതന്ത്ര ബാഗിൽ സ്വർണം കടത്തിയ കേസിലെ പതിനഞ്ചു പ്രതികളുടെ റിമാൻഡ് കാലാവധി അടുത്ത മാസം എട്ടാം തീയതി വരെ നീട്ടി. സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായർ അടക്കമുളള പ്രതികളുടെ റിമാൻഡ് അണ് നീട്ടിയത്. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കൊച്ചിയിലെ പ്രത്യേക കോടതിയാണ് റിമാൻഡ് കാലാവധി നീട്ടിയത്.
കാലാവധി അവസാനിച്ചതിനെ തുടർന്ന് പ്രതികളെ വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കി. കേസിൽ കൂടുതൽ പ്രതികൾ പിടിയിലാകാനുണ്ടെന്നും പിടിയിലായ പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.