'തോക്ക് തലയിലേക്ക് ചൂണ്ടി വെടിയുതിർക്കുമെന്ന് ഭീഷണി'; 'തോക്കു'മായി ട്രെയിനിൽ കയറിയ മലയാളികൾക്ക് സംഭവിച്ചത്
കൈവശമുണ്ടായിരുന്നത് കളിത്തോക്കാണെന്ന് സ്ഥിരീകരിച്ചെന്നും യുവാക്കളെ സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും പൊലീസ്.
ചെന്നൈ: കളിത്തോക്കുമായി ട്രെയിനില്‍ കയറിയ മലയാളി യുവാക്കള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നെന്ന് ദൃക്‌സാക്ഷികള്‍. തോക്കില്‍ ബുള്ളറ്റ് നിറയ്ക്കുന്നത് എങ്ങനെയെന്ന് വിശദീകരിച്ച്, തിര നിറച്ച തോക്കുമായി യുവാക്കള്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തിയെന്നാണ് തമിഴ് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. തോക്ക് ചൂണ്ടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യാത്രക്കാരിലൊരാള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചത്. സംഭവത്തില്‍ യുവാക്കളെ കൊടൈക്കനാല്‍ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇവരുടെ കൈവശമുണ്ടായിരുന്നത് കളിത്തോക്കാണെന്ന് സ്ഥിരീകരിച്ചെന്നും യുവാക്കളെ സംബന്ധിച്ച് മറ്റ് വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
മലപ്പുറം സ്വദേശി അമീന്‍ ഷെരീഫ് (19), കണ്ണൂര്‍ സ്വദേശി അബ്ദുല്‍ റസീക് (24), പാലക്കാട് സ്വദേശി ജപല്‍ ഷാ (19), കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് (20) എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പാലക്കാട് - തിരുച്ചെണ്ടൂര്‍ പാസഞ്ചര്‍ ട്രെയിനിലായിരുന്നു സംഭവം. കൊടൈക്കനാല്‍ റോഡ് റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇരുപതോളം ആര്‍പിഎഫ് സംഘം ട്രെയിന്‍ വളഞ്ഞാണ് യുവാക്കളെ പിടികൂടിയത്. ഇതിനിടെ യുവാക്കള്‍ പുറത്തിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ടിക്കറ്റ് ഇല്ലാത്തത് കൊണ്ടാണ് യുവാക്കള്‍ ഓടാന്‍ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇവരുടെ ബാഗില്‍ നിന്ന് കണ്ടെടുത്തത് കളിത്തോക്കാണെന്ന് സ്ഥലത്ത് വച്ച് തന്നെ സ്ഥിരീകരിച്ചെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബന്ധുവിന് കൊടുക്കാനുള്ള കളിത്തോക്കാണ് കെെയിലുണ്ടായിരുന്നതെന്ന് യുവാക്കൾ പറഞ്ഞതായും പൊലീസ് അറിയിച്ചു.
മഴക്കെടുതി രൂക്ഷം; രണ്ട് ജില്ലകളിലെ സ്കൂളുകള്‍ക്ക് നിയന്ത്രിത അവധി പ്രഖ്യാപിച്ചു