ഓൺലൈൻ ട്രെഡിംഗിൽ നഷ്ടപ്പെട്ട പണം തിരികെ കിട്ടാൻ തട്ടികൊണ്ടുപോകല്‍; രണ്ട് പേര്‍ അറസ്റ്റില്‍
പേട്ട ആനയറയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി മധു മോഹനെയാണ് മധുരയിലേക്ക് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
![Kidnapping to recover money lost in online trading two arrested nbu Kidnapping to recover money lost in online trading two arrested nbu](https://static-ai.asianetnews.com/images/01hhhy7g2hqn0q5w653nszvmkt/trading-arrest_363x203xt.jpg)
പാലക്കാട്: ഓൺലൈൻ ട്രെഡിംഗിൽ നഷ്ടപ്പെട്ട പണം തിരികെ കിട്ടാൻ തട്ടികൊണ്ടുപോകല്‍. പേട്ട ആനയറയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി മധു മോഹനെയാണ് മധുരയിലേക്ക് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് സ്വദേശികളായ മധു മോഹനും പ്രതിയായ രഘുറാമും സുഹൃത്തുക്കളായിരുന്നു. ഓണ്‍ലൈൻ ട്രെയിഡിംഗിനായി മധു മോഹന് രഘുറാം പണം നൽകിയിരുന്നു. അവസാനമായി നൽകിയ രണ്ടരലക്ഷം രൂപ നഷ്ടമായതോടെയാണ് പ്രശ്നം തുടങ്ങുന്നത്. ഈ പണം തിരികെ വേണമെന്നായിരുന്നു ആവശ്യം. കുറേ നാളുകളായി പണത്തിനായി തർക്കമുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പണ ഇടപാടുകള്‍ ചർച്ച ചെയ്യാമെന്ന് പറഞ്ഞ രഘുറാം മധുരയിലേക്ക് മധുമോഹനെ വിളിപ്പിച്ചു. ശനിയാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്നും മധുമോഹൻ മധുര ബസ് സ്റ്റാൻഡിൽ ബസ് ഇറങ്ങിയപ്പോള്‍ വാടക ഗുണ്ടകളുമായെത്തിയ രഘുറാം ഇയാളെ തട്ടികൊണ്ടുപോവുകയായിരുന്നു. മധുര ഹൈവേക്ക് സമീപമുള്ള ഒരു കെട്ടിടത്തിൽ കൊണ്ടുപോയി മദ്ദിച്ചുവെന്നാണ് പരാതി. മധുവിന്‍റെ കഴുത്തിൽ കത്തിവച്ച് ഭാര്യയെ വീഡിയോ കോള്‍ വിളിച്ചു. ഇതിന് ശേഷമാണ് മധുവിന്‍റെ ഭാര്യ പേട്ട പൊലീസിൽ പരാതി നൽകിയത്.
ഫോണ്‍ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം മധുരയിൽ ഒളിസങ്കേത്തിലെത്തി. അപ്പോഴേക്കും മധുമോഹനെ ഇവിടെ നിന്നും പ്രതികള്‍ മാറ്റിയിരുന്നു. പിന്നീട് മധുമോഹനെ പ്രതികള്‍ ബസ് സ്റ്റാൻ്റ് പരിസരിത്ത് ഉപേക്ഷിച്ച് രക്ഷപ്പെട്ടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന അശോകനെന്നയാള്‍ മധുരെ പൊലീസിന്‍റെ റൗഡി ലിസ്റ്റുള്ളയാളാണെന്ന് വിവരം പൊലീസിന് ലഭിച്ചു. അശോകനെ തമിഴ്നാട് പൊലീസിന്‍റെ സഹായത്തോടെ കസ്റ്റഡിലെടുത്തു. കൂട്ടാളിയായി ഉണ്ടായിരുന്ന ശരവണനെയും അറസ്റ്റ് ചെയ്തു. മുഖ്യപ്രതി രഘുറാമും മറ്റ് മൂന്ന് പേരും ഒളിവിലാണ്. ഇന്ന് രാവിലെയാണ് അറസ്റ്റിലായവരെ പേട്ടയിലെത്തിച്ചത്. മർദ്ദനമേറ്റ മധുമോഹന് ചികിത്സ നൽകി.