Asianet News MalayalamAsianet News Malayalam

കിളിമാനൂര്‍ ഇരട്ടക്കൊല കേസ് പ്രതി മെഡി. കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചു

ഇരുപത്തിയേഴ് വർഷം, പകയുമായി നടന്ന് , പകവീട്ടി... ആ പകയിൽത്തന്നെ എരിഞ്ഞമർന്നു ശശീധരൻ നായർ എന്ന വിമുക്തഭടൻ. ഇന്ന് വൈകീട്ടാണ് കിളിമാനൂരിൽ വൃദ്ധ ദമ്പതികളെ  കത്തിച്ച് കൊന്ന കേസിലെ പ്രതിയും മരിച്ചത്.

Kilimanur Double Murder Case accused died
Author
First Published Oct 3, 2022, 6:49 PM IST

തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളെ ചുട്ടുകൊന്ന കേസിലെ പ്രതി ശശീധരൻ നായരും മരിച്ചു. ആക്രമണത്തിനിടെ പൊള്ളലേറ്റ ശശിധരൻ നായർ അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് അശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കാണ് മടവൂര്‍ സ്വദേശിയായ പ്രഭാകരക്കുറുപ്പിനേയും ഭാര്യ വിമല കുമാരിയേയും ഇയാൾ തീകൊളുത്തി കൊന്നത്. 

ഇരുപത്തിയേഴ് വർഷം, പകയുമായി നടന്ന് , പകവീട്ടി... ആ പകയിൽത്തന്നെ എരിഞ്ഞമർന്നു ശശീധരൻ നായർ എന്ന വിമുക്തഭടൻ. ഇന്ന് വൈകീട്ടാണ് കിളിമാനൂരിൽ വൃദ്ധ ദമ്പതികളെ  കത്തിച്ച് കൊന്ന കേസിലെ പ്രതിയും മരിച്ചത്. അരുംകൊലയ്ക്കിടെ 85 ശതമാനം പൊള്ളലേറ്റ ശശീധരൻ നായർ തിരുവനന്തപുരം മെ‍ഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു. വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് അദ്ദേഹത്തിൻ്റെ ജീവൻ നിലനിർത്തിയത്. എന്നാൽ ഇന്ന് വൈകീട്ട് നാലരയോടെ ശശിധരന്‍ നായരും മരിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം കിളിമാനൂരിൽ അരങ്ങേറിയത്. കിളിമാനൂര്‍ - പാരിപ്പള്ളി റോഡിനോട് ചേര്‍ന്ന പ്രഭാകരക്കുറുപ്പിന്‍റെ വീട്ടിൽ നിന്നുള്ള  നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് ആളിക്കത്തിനിൽക്കുന്ന പ്രഭാകരക്കുറുപ്പിനെയും വിമലകുമാരിയെയുമാണ്. വീടിന്‍റെ മുറ്റത്ത് ശശിധരന്‍നായര്‍ പൊള്ളലേറ്റ നിലയില്‍ ഇരിക്കുന്നുണ്ടായിരുന്നു.
 
വിമുക്തഭടനായ ശശീധരന്‍ നായര്‍ പെട്രോളും ചുറ്റികയുമായി എത്തി, ചുറ്റികകൊണ്ട് തലക്കടിച്ച ശേഷം പ്രഭാകരക്കുറുപ്പിനെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. പ്രഭാകരൻ നായരേയും വിമല കുമാരിയേയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മണിക്കൂറുകളുടെ ഇടവേളയിൽ അന്ന് തന്നെ മരിച്ചു. 

തൻ്റെ മകന്‍റെ ആത്മഹത്യയ്ക്ക് കാരണം പ്രഭാകരക്കുറുപ്പാണെന്ന് വിശ്വസിച്ചായിരുന്നു ശശിധരന്‍ നായർ കൊടുംക്രൂരത. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഭാകരക്കുറുപ്പിന്‍റെ സഹായത്തോടെ ശശിധരന്‍നായരുടെ മകന്‍ ബഹ്റിനിലേക്ക് ജോലിക്കായി പോയിരുന്നു. നല്ല ജോലി കിട്ടാത്തതിലുള്ള മനോവിഷമത്തില്‍ മകന്‍ വിദേശത്ത് ജീവനൊടുക്കി. അതിന് കാരണം പ്രഭാകരക്കുറുപ്പാണെന്ന് വിശ്വസിച്ച് ശശിധരന്‍ നായര്‍ നിയമനടപടികളുമായി മുന്നോട്ടുപോയി. 

അതിനിടയില്‍ ശശിധരന്‍നായരുടെ മകളും കിണറ്റില്‍ ചാടി മരിച്ചു. ശശിധരന്‍നായര്‍ കൊടുത്ത കേസില്‍ പ്രഭാകരക്കുറുപ്പിനെ കോടതി കുറ്റവിമുക്തനാക്കിയതോടെയാണ് പ്രതികാരം ചെയ്യാന്‍ ശശിധരന്‍ നായര്‍ തീരുമാനിച്ചത്. കാലങ്ങൾ കാത്തിരുന്ന് പകതീർക്കാനെത്തിയ ശശിധരൻ നായർക്ക് സഹായവുമായി മറ്റൊരാൾ കൂടി ഉണ്ടായിരുന്നെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അത്തരം സാധ്യതകൾ തള്ളുകയാണ് പള്ളിക്കൽ പൊലീസ്.  കേസിലെ  ഏക പ്രതി മരിച്ചതോടെ കേസ് അന്വേഷണം എങ്ങിനെ അവസാനിപ്പിക്കണം എന്ന അങ്കലാപ്പിലാണ് അന്വേഷണ സംഘം. 

Follow Us:
Download App:
  • android
  • ios