ഓഹരി നിക്ഷേപത്തിന്‍റെ പേരിൽ കോടികള്‍ തട്ടിയ കേസ്; ദമ്പതിമാര്‍ പിടിയില്‍
തൃക്കാക്കരയിലെ മാസ്റ്റേഴ്സ് ഗ്രൂപ്പ് നടത്തിപ്പുകാരൻ എബിൻ വർഗീസ്, ഭാര്യ ശ്രീരഞ്ജിനി എന്നിവരാണ് ദില്ലിയില്‍ പിടിയിലായത്. പരാതിയില്‍ കേസെടുത്തതോടെ ഇരുവരും രാജ്യം വിട്ടിരുന്നു. 200 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി.
കൊച്ചി: എറണാകുളത്ത് ഓഹരി നിക്ഷേപത്തിന്‍റെ പേരിൽ കോടികൾ തട്ടിച്ച കേസില്‍ ദമ്പതിമാര്‍ പിടിയില്‍. തൃക്കാക്കരയിലെ മാസ്റ്റേഴ്സ് ഗ്രൂപ്പ് നടത്തിപ്പുകാരൻ എബിൻ വർഗീസ്, ഭാര്യ ശ്രീരഞ്ജിനി എന്നിവരാണ് ദില്ലിയില്‍ പിടിയിലായത്. പരാതിയില്‍ കേസെടുത്തതോടെ ഇരുവരും രാജ്യം വിട്ടിരുന്നു. 200 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് പരാതി.
തൃക്കാക്കരയിലെ മാസ്റ്റേഴ്സ് ഫിൻകോർപ്പ്, മാസ്റ്റേഴ്സ് ഫിൻ സെർവ്, മാസ്റ്റേഴ്സ് ഫിൻ കെയർ തുടങ്ങിയ സ്ഥാപനങ്ങൾ വഴിയായിരുന്നു തട്ടിപ്പ്. സ്റ്റോക്ക് മാർക്കറ്റ് ഇടനിലക്കാരനായി രണ്ട് ലക്ഷം മുതൽ മൂന്ന് കോടി രൂപ വരെ നിക്ഷേപകരിൽ നിന്ന് വാങ്ങി. 2014 ൽ തുടങ്ങിയ സ്ഥാപനം ഈ വർഷം മാർച്ച് വരെ ഓഹരിയിൽ റിട്ടേണുകൾ നൽകി. നവംബർ അവസാനത്തോടെ നടത്തിപ്പുകാർ മുങ്ങി.
30 കോടിയായിരുന്നു ആദ്യം പുറത്തുവന്ന തട്ടിപ്പിന്‍റെ വ്യാപ്തി. നവംബർ 29ഓടെ മാസ്റ്റേഴ്സ്ഗ്രൂപ്പ് നടത്തിപ്പുകാരൻ എബിൻ വർഗീസ് ഭാര്യ ശ്രീരഞ്ജിനിക്കൊപ്പം രാജ്യം വിട്ടു. പിന്നാലെയാണ് കൂടുതൽ പരാതിക്കാർ രംഗത്തെത്തുന്നത്. ഇപ്പോൾ 200 കോടി രൂപയുടെ തട്ടിപ്പാണ് മറ നീക്കി പുറത്ത് വന്നിരിക്കുന്നത്. എബിൻ വർഗീസിനും ഭാര്യ ശ്രീരഞ്ജിനിയെയും പ്രതികളാക്കിയാണ് ഇപ്പോൾ അന്വേഷണം. ഇവരുടെ ചില ജീവനക്കാർക്ക് എതിരെയും നിക്ഷേപകർ പരാതി നൽകിയിട്ടുണ്ട്.