കൂടത്തായി: റോയ് തോമസ് വധക്കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് നാളെ
2011 സെപ്തംബറിലാണ് ജോളി തന്‍റെ ആദ്യ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയത്. കടലക്കറിയില്‍ സയനൈഡ് കലര്‍ത്തി നല്‍കിയായിരുന്നു കൊലപാതകം
കോഴിക്കോട്: കൂടത്തായി റോയ് തോമസ് വധക്കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് നാളത്തേക്ക് മാറ്റി. ചില മിനുക്ക് പണികൾ കൂടി ഉള്ളതിനാലാണ് കുറ്റപത്രം സമർപ്പിക്കുന്നത് മാറ്റിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. 17 വർഷങ്ങൾക്കിടെ 6 കൊലപാതകങ്ങളാണ് പ്രതി ജോളി നടത്തിയത്. 2011 സെപ്തംബറിലാണ് ജോളി തന്‍റെ ആദ്യ ഭർത്താവ് റോയ് തോമസിനെ കൊലപ്പെടുത്തിയത്. കടലക്കറിയില്‍ സയനൈഡ് കലര്‍ത്തി നല്‍കിയായിരുന്നു കൊലപാതകം. ഈ കേസിലാണ് ഇപ്പോള്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയായിരുന്നു കൂടത്തായിയിലേത്. ഭര്‍ത്താവടക്കം ആറ് പേരെയാണ് ജോളി വിഷം നല്‍കി കൊലപ്പെടുത്തിയത്. കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകങ്ങളെല്ലാം നടത്തിയത് എന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. കുടുംബത്തിലുണ്ടായ ദുരൂഹമരണങ്ങളെക്കുറിച്ച് കൂടത്തായി പൊന്നാമറ്റം ടോം തോമസിന്‍റേയും അന്നമ്മയുടേയും ഇളയ മകന്‍ റോജോയ്ക്ക് തോന്നിയ ചില സംശയങ്ങളാണ് സംസ്ഥാനത്തെയാകെ ഞെട്ടിച്ച കൊലപാതക പരമ്പരയിലേക്ക് വഴി തുറന്നത്.
2002 ആഗസ്റ്റ് 22 നായിരുന്നു ആദ്യ കൊലപാതകം. ഭര്‍തൃമാതാവായിരുന്ന അന്നമ്മയെയാണ് ആദ്യം കൊലപ്പെടുത്തിയത്. 6 വർഷത്തിന് ശേഷം അന്നമ്മയുടെ ഭർത്താവ് ടോം തോമസ് കൊല്ലപ്പെട്ടു. സോഡിയം സയനൈഡ് നൽകിയായിരുന്നു കൊലപാതകം. മൂന്നാമതായാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. 2014 ഫെബ്രുവരിയിൽ നാലാം കൊലപാതകം. മാത്യു മഞ്ചാടിയെ കൊന്നത് ഭക്ഷണത്തിൽ സയനൈഡ് കലർത്തിയായിരുന്നു. പിന്നാലെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മകള്‍ ഒന്നരവയസുകാരി ആൽഫൈന് ബ്രഡിൽ സയനൈഡ് തേച്ച് നൽകി കൊലപ്പെടുത്തി. ആറാം കൊലപാതകം ഷാജുവിന്റെ ഭാര്യ സിലിയെ ഫ്രൈഡ് റൈസിൽ സയനൈഡ് കലർത്തി നൽകിയാരുന്നു.