കോട്ടയം പത്തനാട് യുവാവിനെ വെട്ടി കൊന്നു; കാല്‍പാദം ഒരു കിലോമീറ്ററകലെ കണ്ടെത്തി, പ്രതികൾ കീഴടങ്ങി
കടയനിക്കാട് സ്വദേശി ജയേഷ്,കുമരകം സ്വദേശി സച്ചു ചന്ദ്രൻ എന്നിവരാണ് കീഴടങ്ങിയത്. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന.
കോട്ടയം: കോട്ടയം (Kottayam) പത്തനാട് യുവാവിനെ വെട്ടിക്കൊന്നു. പത്തനാട്(Pathanadu) മുണ്ടത്താനം വടക്കേറാട്ട് ചെളിക്കുഴി വാണിയപ്പുരയ്ക്കൽ മനേഷ് തമ്പാൻ (32) ആണ് കൊല്ലപ്പെട്ടത്. രണ്ട് പ്രതികൾ മണിമല (Manimala) പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
കടയനിക്കാട് സ്വദേശി ജയേഷ്,കുമരകം സ്വദേശി സച്ചു ചന്ദ്രൻ എന്നിവരാണ് കീഴടങ്ങിയത്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണം എന്ന് പൊലീസ് വ്യക്തമാക്കി
ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. സുഹൃത്തിന്റെ വീടിനു മുന്നിൽ നിലക്കുകയായിരുന്ന മാനേഷിനെ ബൈക്കിൽ എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. സമീപത്തെ റബര് തോട്ടത്തിലേക്ക് ഓടിക്കയറിയ മനേഷിനെ വെട്ടി വീഴ്ത്തുകയായിരുന്നു. പിന്നീടാണ് കാൽ പാദം വെട്ടി വഴിയരികിൽ ഉപേക്ഷിച്ചത്. മനേഷിനെ ശരീരത്തിൽ നിരവധി വെട്ടേറ്റിട്ടുണ്ട്.
രണ്ടു പേർ കൂടി പിടിയിൽ ആകാനുണ്ട്. കൊല്ലപ്പെട്ട മനേഷും പ്രതികളും ഗുണ്ടാ നേതാക്കൾ ആണ്. ഇവർ തമ്മിൽ നേരത്തെയും ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ട്. ഏതാനും മാസങ്ങൾക്കുമുമ്പ് പ്രതികളിലൊരാളായ ജയേഷിനെ മനേഷ് വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ജയേഷിന് അന്ന് കാലിലാണ് വെട്ടേറ്റത്. ഇതോടെ മനേഷിനെ വധിക്കാൻ പ്രതികൾ പദ്ധതിയിട്ടതായി പൊലീസ് പറയുന്നു. ഫെബ്രുവരിയിൽ മറ്റൊരു കേസിൽ പിടിക്കപ്പെട്ട് മനേഷ് ജയിലിൽ പോയതോടെ പദ്ധതികൾ പാളി. കൊലപാതകം ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകൾ മനേഷിനെതിരെ നിലവിലുണ്ടെന്നും കറുകച്ചാൽ പൊലീസ് വ്യക്തമാക്കി.