തൃശൂരിൽ വൻ എടിഎം തട്ടിപ്പ് സംഘം പിടിയിൽ: കയ്യിൽ വിവിധ ബാങ്കുകളുടെ 104-ഓളം എടിഎം കാർഡുകൾ
തൃശൂരിൽ വൻ എടിഎം തട്ടിപ്പ് സംഘം പിടിയിൽ. ഉത്തർപ്രദേശ് കാൺപൂർ സ്വദേശികളായ നാലു പേരാണ് തൃശൂർ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.
തൃശൂർ: തൃശൂരിൽ വൻ എടിഎം തട്ടിപ്പ് സംഘം പിടിയിൽ. ഉത്തർപ്രദേശ് കാൺപൂർ സ്വദേശികളായ നാലു പേരാണ് തൃശൂർ ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. കേരളത്തിലെ വിവിധ ഇടങ്ങളിൽ എ ടി എമ്മിൽ കൃത്രിമം കാട്ടിയാണ് ഇവർ പണം തട്ടിയെടുത്തിരുന്നത്. ദിവസങ്ങൾ നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് എടിഎം തട്ടിപ്പ് സംഘത്തെപോലീസ് പിടികൂടിയത്.
വിവിധ ബാങ്കുകളുടെ 104 ഓളം എടിഎം കാർഡുകളും ഇവരിൽ നിന്നും പിടിച്ചെടുത്തു. ആദ്യം സ്വന്തം എ.ടി.എം കാർഡ് ഉപയോഗിച്ച് പണം സാധാരണരീതിയിൽ പിൻവലിക്കും. ഒപ്പം നോട്ടുകൾ മെഷീനിൽ നിന്നും പുറത്തേക്ക് എത്തുന്നതിനു മുൻപ് എ.ടി.എം ലെ സെൻസർ കൈ കൊണ്ടു മറച്ചുപിടിക്കും. ഇപ്രകാരം ചെയ്യുമ്പോൾ എ.ടി.എം ഇടപാട് നടന്നിട്ടില്ലെന്ന് രേഖപ്പെടുത്തും. എന്നാൽ നോട്ടുകൾ പുറത്തേക്ക് വരികയും ചെയ്യും. തുടര്‍ന്ന് എ.ടി.എമ്മില്‍ നിന്നും പണം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മോഷ്ടാക്കള്‍ ബാങ്കിന്‍റെ കസ്റ്റമര്‍ കെയറിലേക്ക് ബന്ധപ്പെടുo. ഇടപാടിൽ പ്രശ്നമുള്ളതിനാൽ ബാങ്ക് പണം തിരികെ എകൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്യും. ഇങ്ങനെ
നിരവധി അക്കൗണ്ടുകൾ തുടങ്ങി ഇത്തരത്തിൽ ഇവർ തട്ടിപ്പ് നടത്തിയിരുന്നു. ഓരോ തവണയും പരമാവധി തുക പിൻവലിക്കുകയും ചെയ്യും. അവധി ദിവസങ്ങൾക്ക് മുൻപാണ് കൂടുതൽ തട്ടിപ്പുകളും നടത്തിയിട്ടുള്ളത്. കേരളത്തിലും പുറത്തും വിവിധ ഇടങ്ങളിൽ സംഘം തട്ടിപ്പ് നടത്തിയിട്ടുണ്ട് എന്നാണ് പോലീസിന് ലഭിച്ച വിവരം.