രണ്ടു വര്‍ഷം മുന്‍പും ഇയാളുടെ വീട്ടില്‍ നിന്ന് വാറ്റു ചാരായം പിടികൂടിയതിന് എക്‌സൈസ് കേസെടുത്തിരുന്നു.

തിരുവനന്തപുരം: ഓണക്കാലത്ത് വില്‍ക്കാന്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന വാറ്റു ചാരായവുമായി 73കാരന്‍ അറസ്റ്റില്‍. കൂന്തള്ളൂര്‍ പനയറ കണ്ണോട്ട് വിളാകം വീട്ടില്‍ ശശിധരന്‍ (73) ആണ് പിടിയിലായത്. നാലര ലിറ്റര്‍ ചാരായവും 20 ലിറ്റര്‍ വാഷും 75 ലിറ്റര്‍ കോടയുമാണ് ചിറയിന്‍കീഴ് പൊലീസ് ശശിധരന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങളും പിടികൂടി. കോട പൊലീസ് നശിപ്പിച്ചു. വാഷും ചാരായവും കോടതിയില്‍ ഹാജരാക്കും. രണ്ടു വര്‍ഷം മുന്‍പും ഇയാളുടെ വീട്ടില്‍ നിന്ന് വാറ്റു ചാരായം പിടികൂടിയതിന് എക്‌സൈസ് കേസെടുത്തിരുന്നു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിറയിന്‍കീഴ് ഇന്‍സ്പെക്ടര്‍ കണ്ണന്‍ കെ, സബ് ഇന്‍സ്പെക്ടര്‍മാരായ സുമേഷ് ലാല്‍, അനൂപ് എം എല്‍, അരുണ്‍ കുമാര്‍ കെ ആര്‍, മനോഹര്‍ ജി, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ സജീഷ്, ഷജീര്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. ഓണത്തിനോടനുബന്ധിച്ച് അമിതലാഭം ലക്ഷ്യമാക്കി വില്‍പ്പന നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. 


ഓണവിപണി: 1196 പരിശോധനകള്‍, 16 കടകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ 1196 പരിശോധനകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നിയമ ലംഘനം നടത്തിയ 16 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. 113 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് കൈമാറി. ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ 103 സ്ഥാപനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസ് നല്‍കി. 159 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 319 സര്‍വൈലന്‍സ് സാമ്പിളുകളും പരിശോധനക്കായി ശേഖരിച്ചു. ചെക്കുപോസ്റ്റുകളിലും പരിശോധന ശക്തമാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

കുമളി, പാറശാല, ആര്യന്‍കാവ്, മീനാക്ഷിപുരം, വാളയാര്‍ ചെക്കുപോസ്റ്റുകളില്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന തുടരുന്നു. ചെക്കുപോസ്റ്റ് കടന്നു വരുന്ന പച്ചക്കറി, പഴം, പാല്‍, മീന്‍, മാംസം, പലചരക്കു സാധനങ്ങള്‍ എന്നിവ ചെക്ക് പോസ്റ്റില്‍ തന്നെ സഞ്ചരിക്കുന്ന മൊബൈല്‍ ലാബ് ഉപയോഗിച്ച് പരിശോധന നടത്തി. മായം ചേര്‍ക്കാത്ത ഭക്ഷണം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായാണ് ഓണക്കാല വിപണിയിലും ചെക്ക് പോസ്റ്റുകളിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ ശക്തമാക്കിയത്. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിക്കുക, ഗുരുതര വീഴ്ച വരുത്തുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കുക തുടങ്ങിയ നടപടികളും സ്വീകരിച്ചു വരികയാണ്. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമപ്രകാരം നിയമ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ ശര്‍ക്കര മൊത്തവ്യാപാര കേന്ദ്രങ്ങളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയെന്നും വീണാ ജോര്‍ജ് അറിയിച്ചു.

അപമാനം ഈ ക്രൂരത! ഫീസ് അടയ്ക്കാൻ വൈകിയതിന് 7-ാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു

YouTube video player