നഴ്സായി ജോലി ചെയ്യുന്ന 37 കാരി മേഘയാണ് കൊല്ലപ്പെട്ടത്. ഇവർ മലയാളിയാണെന്ന് പൊലീസ് പറഞ്ഞു.

മുംബൈ: ലിവിങ് ടു​ഗെതർ പങ്കാളിയെ കൊലപ്പെടുത്തി മൃതദേഹം കട്ടിലിന്റെ അറയിൽ ഒളിപ്പിച്ച യുവാവ് പിടിയിൽ. വജ്രവ്യാപാരിയുടെ മകനായ ഹാർദിക് ഷായാണ് (27) അറസ്റ്റിലായത്. നഴ്സായി ജോലി ചെയ്യുന്ന 37 കാരി മേഘയാണ് കൊല്ലപ്പെട്ടത്. ഇവർ മലയാളിയാണെന്ന് പൊലീസ് പറഞ്ഞു. മുംബൈയ്ക്ക് സമീപമുള്ള വാടക വീട്ടിൽവെച്ചാണ് കൊലപാതകം. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കട്ടിലിനടിയിൽ മൃതദേഹം ഒളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കവെ, മധ്യപ്രദേശിൽ നിന്ന് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കിടയിൽ അടിക്കടി വഴക്കുണ്ടാക്കിയതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. മേഘയെ കൊലപ്പെടുത്തിയ ശേഷം വീട്ടുപകരണങ്ങൾ വിറ്റ് പണവുമായി ഹാർദിക് രക്ഷപ്പെടുകയായിരുന്നു. ഇയാൾ ട്രെയിനിൽ രക്ഷപ്പെടുകയാണെന്ന വിവരത്തെത്തുടർന്ന് പൊലീസ് ഇയാളുടെ ലൊക്കേഷൻ പിന്തുടരുകയും മധ്യപ്രദേശിലെ നഗ്ദയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാഞ്ച് സംഘം പോകുകയാണെന്ന് പൊലീസ് പറഞ്ഞു.

മൂന്ന് വർഷമായി പ്രണയത്തിലായിരുന്ന ഹാർദിക്കും മേഘയും കഴിഞ്ഞ ആറ് മാസമായി ഒരുമിച്ച് ജീവിക്കുകയായിരുന്നു. ഒരു മാസം മുമ്പാണ് ഇവർ വാടക വീട്ടിലേക്ക് മാറിയത്. ഇവരുടെ പതിവ് വഴക്കിനെക്കുറിച്ച് അയൽവാസികളും പരാതിപ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. മലാഡിൽ നിന്നുള്ള വജ്രവ്യാപാരിയുടെ മകനാണ് ഹർദിക്. തൊഴിൽരഹിതനായ ഹാർദിക്, പിതാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 40 ലക്ഷം രൂപ പിൻവലിച്ചതിനെ തുടർന്ന് കുടുംബവുമായുള്ള ബന്ധം വഷളായി.

തിങ്കളാഴ്ച കെട്ടിടത്തിലെ താമസക്കാർ മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മേഘയുടെ മരണവിവരം അറിയിച്ച് സഹോദരിക്ക് ഷാ സന്ദേശം അയച്ചിരുന്നതായും പൊലീസ് പറഞ്ഞു. 

ലിവിങ് ടു​ഗെതർ പങ്കാളിയെ കൊലപ്പെടുത്തി ഫ്രിഡ്ജിൽ സൂക്ഷിച്ചു, അന്നു തന്നെ മറ്റൊരു വിവാ​ഹം- 24കാരൻ അറസ്റ്റിൽ