ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ അനധികൃത ചെറുകിട മദ്യവില്‍പനക്കാര്‍ക്ക് കുറഞ്ഞ വിലക്ക് മദ്യമെത്തിച്ചു നല്‍കുന്ന സംഘത്തിലെ അംഗമാണ് ലിബിന്‍ ഗില്‍ബര്‍ട്ടെന്ന് പൊലീസ്

ചേര്‍ത്തല: മാഹിയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് കടത്താൻ ശ്രമിച്ച 270 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്‍. തിരുവനന്തപുരം ചെമ്പഴന്തി ഉഷസ് വീട്ടില്‍ ലിബിന്‍ ഗില്‍ബര്‍ട്ടിനെ(36)യാണ് ചേര്‍ത്തല പൊലീസ് പിടികൂടിയത്. ഇന്നലെ രാവിലെ 9.30 ഓടെ ദേശീയപാതയില്‍ ചേര്‍ത്തല റെയില്‍വേ സ്റ്റേഷന് സമീപം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നതെന്ന് പൊലീസ് അറിയിച്ചു. 

വാടകക്കെടുത്ത ടാക്‌സി കാറിലായിരുന്നു മദ്യം കടത്തിയത്. ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ അനധികൃത ചെറുകിട മദ്യവില്‍പനക്കാര്‍ക്ക് കുറഞ്ഞ വിലക്ക് മദ്യമെത്തിച്ചു നല്‍കുന്ന സംഘത്തിലെ അംഗമാണ് ലിബിന്‍ ഗില്‍ബര്‍ട്ടെന്ന് പൊലീസ് പറഞ്ഞു. മാഹിയില്‍ നിന്നും വാങ്ങുന്നതിന്റെ ഇരട്ടി വിലക്കാണ് മദ്യം ഇവിടെ വില്‍പന നടത്തിയിരുന്നതെന്നാണ് വിവരം. ആഘോഷങ്ങളില്‍ സ്ഥിരമായി മദ്യ വില്‍പന നടത്തുന്നവര്‍ വഴിയാണ് ഇയാള്‍ കടത്തികൊണ്ടുവരുന്ന മദ്യം കൈമാറിയിരുന്നത്. 375, 500, 750, ഒരു ലിറ്റര്‍ അളവിലുള്ള വിവിധ ബ്രാന്‍ഡുകളിലുള്ള മദ്യമാണ് പിടിച്ചെടുത്തത്. കാറിന്റെ ഡിക്കിയിലും സീറ്റുകള്‍ക്കിടയിലുമായാണ് മദ്യം സൂക്ഷിച്ചിരുന്നത്. 

മദ്യം സീലു ചെയ്ത് എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ക്ക് കൈമാറും. ചേര്‍ത്തല സ്റ്റേഷന്‍ ഓഫീസര്‍ വി പ്രൈജു, എസ്‌ഐ കെപി അനില്‍ കുമാര്‍, സിപിഒമാരായ സന്തോഷ്, സതീഷ്, മോന്‍സി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയതെന്ന് പൊലീസ് അറിയിച്ചു. 

മുഖാമുഖം പരിപാടി: ഐശ്വര്യ ലക്ഷ്മിയുടെ ആവശ്യം അംഗീകരിച്ച് മുഖ്യമന്ത്രി

YouTube video player