Asianet News MalayalamAsianet News Malayalam

മലയാളി ബൈക്ക് റേസറുടെ മരണം കൊലപാതകം; ഭാര്യയ്ക്കും 5 സുഹൃത്തുക്കള്‍ക്കും പങ്ക്, 2 പേര്‍ അറസ്റ്റില്‍

 2018 ഓഗസ്റ്റ് 16നായിരുന്നു അസ്ബാക്ക് മോന്‍ മരിച്ചത്. പരിശീലനത്തിനിടെ മരുഭൂമിയില്‍ വഴിതെറ്റി നിര്‍ജ്ജലീകരണം മൂലം അസ്ബാക്ക് മോന്‍ മരിച്ചതായായിരുന്നു ആദ്യത്തെ നിഗമനം

malayali bike racer Asbak Mon murder mystery solved after three years of death wife and five friends booked for murder
Author
Jaisalmer, First Published Sep 30, 2021, 10:56 AM IST

മലയാളി ബൈക്ക് റേസറുടെ(Kerala biker) മരണത്തില്‍ രണ്ട് സുഹൃത്തുക്കളെ അറസ്റ്റ് (Arrest)ചെയ്ത് പൊലീസ്. 34 കാരനും കണ്ണൂര്‍ സ്വദേശിയുമായ അസ്ബാക്ക് മോന്‍(Asbak Mon) മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയ്സാല്‍മീറില്‍(Jaisalmer) വച്ച് നടന്ന ഇന്ത്യ ബഹാ മോട്ടോര്‍ സ്പോര്‍ട്സ് റാലിയുടെ( India Baja rally )പരിശീലനത്തിനിടയിലാണ് മരിച്ചത്. 2018 ഓഗസ്റ്റ് 16നായിരുന്നു അസ്ബാക്ക് മോന്‍റെ മരണം. പരിശീലനത്തിനിടെ മരുഭൂമിയിലെ ട്രാക്കില്‍ വഴിതെറ്റി നിര്‍ജ്ജലീകരണം മൂലം അസ്ബാക്ക് മോന്‍ മരിച്ചതായായിരുന്നു പ്രാഥമിക വിവരം.

എന്നാല്‍ അസ്ബാക്കിന്‍റെ അമ്മയും സഹോദരന്‍റേയും നിരന്തരമായ പരാതിയിലാണ് പൊലീസ് പുനരന്വേഷണം നടത്തിയത്. അസ്ബാക്കിന്‍റെ മരണം സ്വാഭാവികമരണമല്ലെന്നും കൊലപാതകമാണെന്നുമായിരുന്നു ഇവരുടെ ആരോപണം. ഈ പരാതിയില്‍ നടന്ന വിശദമായ അന്വേഷണത്തില്‍ അസ്ബാക്കിന്‍റെ മരണത്തില്‍  ഭാര്യയുടേയും അടുത്ത സുഹൃത്തുക്കളുടേയും ബന്ധം പുറത്തുവന്നത്( conspiracy ). 2018 ഓഗസ്റ്റ് 15 ന് പരിശീലനം നടക്കുന്ന ഇടം അസ്ബാക്ക് ഭാര്യ സുമേര പര്‍വേസിനും സഞ്ജയ്, വിശ്വാസ്, നീരജ്, സബിക്, സന്തോഷ് എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം സന്ദര്‍ശിച്ചിരുന്നു. ഇവിടെ പരിശീലനം നടത്തിയ അസ്ബാക്ക് ഒഴികെ മറ്റെല്ലാവരും തിരികെ വേദിയിലേക്ക് എത്തിയിരുന്നു.

അടുത്ത ദിവസമാണ് അസ്ബാക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൊബൈല്‍ ഫോണിന് നെറ്റ് വര്‍ക്ക് പോലുമില്ലാത്ത പ്രദേശത്താണ് അസ്ബാക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തില്‍ അസ്ബാക്കിന്‍റെ ശരീരത്തിന് പുറകില്‍ പരിക്ക് കണ്ടെത്തിയിരുന്നു. എന്നാല്‍ സുമേര അസ്ബാക്കിന്‍റെ മരണം സംബന്ധിച്ച് മറ്റ് സംശയങ്ങളൊന്നും ഇല്ലെന്ന നിലപാടില്‍ ഉറച്ച് നിന്നതോടെയാണ് കേസ് അവസാനിപ്പിച്ചത്.

പുനരന്വേഷണത്തിലാണ് വളരെ ആസൂത്രിതമായി നടന്ന കൊലപാതകമാണ് അസ്ബാക്കിന്‍റേതെന്ന് കണ്ടെത്തിയത്. അസ്ബാക്കിന്‍റെ ഭാര്യ സുമേരയ്ക്കും അഞ്ച് സുഹൃത്തുക്കള്‍ക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്. അസ്ബാക്കിന്‍റെ മരണത്തില്‍ ഭാര്യയേും സഞ്ജയിനേയും തുടക്കം മുതല്‍ സംശയിച്ചിരുന്നതായി ജയ്സാല്‍മീര്‍ എസ് പി അജയ് സിംഗ് വിശദമാക്കി.  ഭാര്യയുമായി അസ്ബാക്കിന് സ്വരച്ചേര്‍ച്ചയില്ലായിരുന്നു.

ബെംഗലുരുവിലേക്ക് താമസം മാറുന്നതിന് മുന്‍പ് ഇവര്‍ ദുബായിലായിരുന്നു താമസിച്ചിരുന്നത്. കൊലപാതകം നടന്ന ദിവസം അസ്ബാക്കിന് അടുത്ത് എത്തി മൊബൈല്‍ ഫോണും മറ്റ് സാധനങ്ങളും നീക്കിയത് സഞ്ജയ് ആണെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. കേരളത്തിലും ബെംഗലൂരിലും നടത്തിയ തിരച്ചിലിനൊടുവിലാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സഞ്ജയ്, വിശ്വാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത് മറ്റുള്ളവര്‍ ഒളിവിലാണ്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ അയച്ചു. 

Follow Us:
Download App:
  • android
  • ios