മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ: ആത്മഹത്യയെന്ന് പൊലീസ് നിഗമനം
ഹ്യുമാനിറ്റീസ് ആന്റ് സോഷ്യൽ സർവ്വീസ് ഡിപ്പാർട്ട്മെന്റിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ചത്. സംഭവത്തിൽ ഐഐടി അധികൃതർ മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ അനുശോചനം അറിയിച്ചു.
ചെന്നൈ: മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്ഹത്യയാകാമെന്നാണ് പൊലീസ് നിഗമനം. എന്നാൽ ആത്മഹത്യാക്കുറിപ്പോ ആത്മഹത്യയെന്ന് ഉറപ്പിക്കാവുന്ന തെളിവുകളോ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും പൊലീസ് കൂട്ടിച്ചേർക്കുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും തങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേർക്കുന്നു. ഹ്യുമാനിറ്റീസ് ആന്റ് സോഷ്യൽ സയൻസസ് ഡിപ്പാർട്ട്മെന്റിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ചത്. സംഭവത്തിൽ ഐഐടി അധികൃതർ മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ അനുശോചനം അറിയിച്ചു.
2018 ഡിസംബർ മുതൽ ഇതുവരെ ഒരു അധ്യാപികയുൾപ്പെടെ നാല് വിദ്യാർത്ഥികളാണ് മദ്രാസ് ഐഐടിയിൽ ആത്മഹത്യ ചെയ്തത്. 2018 ഡിസംബറിൽ ഐഐടി അസിസ്റ്റന്റ് പ്രൊഫസർ അദിതി സിൻഹ, സെപ്റ്റംബറിൽ പാലക്കാട് നിന്നുള്ള ഷഹൽ കോർമത്ത്, 2019 ജനുവരിയിൽ ഉത്തർപ്രദേശ് സ്വദേശിയായ ഗോപാൽ ബാബു, ഝാർഖണ്ഡ് സ്വദേശിനിയായ രഞ്ജനാ കുമാരി എന്നിവരാണ് ആത്മഹത്യ ചെയ്തത്.