പൂനെയിൽ മലയാളി യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവിന്‍റെ അമ്മയും അറസ്റ്റിൽ
വലിയ സ്ത്രീധനം വാങ്ങിയ പ്രതി പിന്നെയും പണം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് യുവതിയുടെ ബന്ധുക്കളുടെ പരാതി.
പൂനെ: പൂനെയിൽ ഭർതൃവീട്ടിൽ മലയാളി യുവതിയെ (malayali woman) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവിൻ്റെ അമ്മയും അറസ്റ്റിൽ (arrest). കൊട്ടാരക്കര സ്വദേശിനിയായ പ്രീതിയാണ് ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രീതിയുടെ ഭര്‍ത്താവ് അഖിലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അമ്മ സുധയെയും ബോസരി പൊലീസ് അറസ്റ്റ് ചെയ്തത്. വലിയ സ്ത്രീധനം വാങ്ങിയ പ്രതി പിന്നെയും പണം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് യുവതിയുടെ ബന്ധുക്കളുടെ പരാതി.
ദില്ലിയിൽ സ്ഥിര താമസമാക്കിയ കൊട്ടാരക്കര സ്വദേശിനി പ്രീതിയും പൂനെ മലയാളിയായ അഖിലും തമ്മിലുള്ള വിവാഹം 2015 ലാണ് നടന്നത്. 120 പവൻ സ്വർണവും 85 ലക്ഷം രൂപയുമാണ് അഖിലിന് സ്ത്രീധനമായി നൽകിയത്. പിന്നീട് തനിക്ക് ബിസിനസിൽ തിരിച്ചടിയുണ്ടായെന്നും സാമ്പത്തിക ബാധ്യതകൾ തീർത്ത് തരണമെന്നും അഖിൽ ആവശ്യപ്പെട്ടെന്ന് പ്രീതിയുടെ അച്ഛൻ പറയുന്നു. കുറിച്ച് സഹായിച്ചെങ്കിലും പിന്നെയും ആവശ്യങ്ങൾ കൂടി വന്നു. പണം കിട്ടാതായതോടെ മകളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും അച്ഛൻ മദുസൂദനനൽ പിള്ള പറഞ്ഞു.
അച്ഛനമമ്മമാരോട് തന്‍റെ അവസ്ഥ പലപ്പോഴും പ്രീതി മറച്ചു വച്ചിരുന്നു. തന്‍റെ സുഹൃത്തുക്കൾക്ക് പ്രീതി അയച്ച് കൊടുത്ത ചിത്രങ്ങളില്‍ മർദ്ദനമേറ്റ പാടുകൾ കാണാം. ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്. പിംപ്രി ചിൻച്വാദിലെ ബോസരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്.