മൊബൈല്‍ ഫോണും പണവും കവര്‍ച്ച ചെയ്യാനായാണ് ആറ് ദിവസം മുമ്പ് മലയാളി യുവാവിനെ കുത്തിക്കൊന്നത്. കൊലപാതകത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
ബെംഗ്ലൂരു: ബെംഗ്ലൂരുവില്‍ മലയാളി യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബെംഗ്ലൂരു സ്വദേശികളാണ് അറസ്റ്റിലായത്. മൊബൈല്‍ ഫോണും പണവും കവര്‍ച്ച ചെയ്യാനായാണ് ആറ് ദിവസം മുമ്പ് മലയാളി യുവാവിനെ പ്രതികള്‍ കുത്തിക്കൊന്നത്. കൊലപാതകത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
കാസര്‍കോട് രാജപുരം സ്വദേശി സനു തോംസണ്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊല്ലപ്പെട്ടത്. സൗത്ത് ബെംഗ്ലൂരുവിലെ രാത്രി പത്തേമുക്കാലോടെയായിരുന്നു കൊലപാതകം. ബെംഗ്ലൂരുവിലെ സ്വകാര്യ കമ്പനിയിലെ ജോലിക്കാരനായ തോംസണ്‍ രാത്രി ഓഫീസില്‍ നിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോഴായിരുന്നു ആക്രമണം. ബൈക്കിലെത്തിയ മൂന്നംഗ സംഘം പണവും മൊബൈലും കവര്‍ന്നു, തടയാന്‍ ശ്രമിച്ച തോംസണെ കുത്തിയ ശേഷം പ്രതികള്‍ കടന്നുകളയുകയായിരുന്നു.
കുത്തേറ്റ തോംസണ്‍ തിരികെ ഓഫീസ് പരിസരത്തേക്ക് നടന്നുപോകാന്‍ ശ്രമിക്കുന്നത് പുറത്ത് വന്ന ദൃശ്യങ്ങളിലുണ്ട്. ബെംഗ്ലൂരു സ്വദേശികളായ പുട്ടരാജു, ശ്രീനിവാസ് , ഗോപി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കര്‍ണാടകയില്‍ നിരവധി മോഷണ കേസുകളുണ്ട്. ക്വട്ടേഷന്‍ സംഘമായി ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. ആളുമാറിയുള്ള കൊലപാതകമാണോ എന്നാണ് തോംസണിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും സംശയിക്കുന്നത്.
Also Read: നാട്ടിലേക്കുള്ള യാത്രക്കിടെ കുഴഞ്ഞു വീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
തമിഴ്നാട്ടിൽ റോഡരികിൽ രണ്ട് മലയാളികളുടെ മൃതദേഹങ്ങൾ; കൊല്ലപ്പെട്ടതെന്ന് സംശയം
തമിഴ്നാട്ടിൽ രണ്ട് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശി ശിവകുമാർ സുഹൃത്ത് തിരുവനന്തപുരം സ്വദേശി നെവിൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടേയും മൃതദേഹം ധർമ്മപുരിയിൽ റോഡരികിലാണ് കണ്ടെത്തിയത്. ഇരുവരും കൊല്ലപ്പെട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. അതേസമയം ഇരുവരുടേതും കൊലപാതകമാണോയെന്ന് ഇപ്പോൾ ഉറപ്പിച്ച് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
