ഭീഷണിപ്പെടുത്തി സ്വത്ത് കൈക്കലാക്കാന്‍ അമ്മയുടെ നഗ്‌ന ചിത്രം പകര്‍ത്തി; മകന്‍ പിടിയില്‍
അമ്മയെ ഭീഷണിപ്പെടുത്തി സ്വത്ത് കൈക്കലാക്കാന്‍ വേണ്ടിയാണ് ചിത്രങ്ങൾ പകർത്തിയതെന്ന് മകന്‍ പൊലീസിന് മൊഴി നല്‍കി
ജയ്‌പൂര്‍: വൃദ്ധയായ അമ്മയുടെ നഗ്ന ചിത്രങ്ങൾ പകർത്തി ബന്ധുക്കൾക്കയച്ച മകനെ പൊലീസ് പിടികൂടി. അമ്മയെ ഭീഷണിപ്പെടുത്തി സ്വത്ത് കൈക്കലാക്കാന്‍ വേണ്ടിയാണ് ചിത്രങ്ങൾ പകർത്തിയതെന്ന് മകന്‍ പൊലീസിന് മൊഴി നല്‍കി.
രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള അന്‍പതുകാരനാണ് പൊലീസ് പിടിയിലായത്. എഴുപത്തഞ്ചുകാരിയായ അമ്മയുടെ പരാതിയില്‍ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. വീടിന്‍റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് അമ്മയും മകനും തമ്മില്‍ തർക്കം നിലനിന്നിരുന്നു. ഉടമസ്ഥാവകാശത്തിനായി അമ്മയെ ഭീഷണിപ്പെടുത്താനാണ് ചിത്രങ്ങൾ പകർത്തിയതെന്നാണ് ഇയാൾ പറയുന്നത്.
ഇരുപത്തിരണ്ട് ദിവസങ്ങൾക്കു മുമ്പാണ് പ്രതിയുടെ അച്ഛന്‍ മരിച്ചത്. അച്ഛന്‍ മരിച്ചതോടെ എത്രയും പെട്ടെന്ന് വീടിന്‍റെ ഉടമസ്ഥാവകാശം തന്‍റെ പേരിലേക്ക് മാറ്റണമെന്ന് പ്രതി അമ്മയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ 13ന് അച്ഛന്‍റെ മരണാനന്തര ചടങ്ങുകൾക്കിടെ പ്രതി വീട്ടിലെത്തി. ചടങ്ങുകൾ നടക്കുന്നതിനിടെ ചില രാസവസ്തുക്കൾ അമ്മയുടെ ശരീരത്തിലേക്ക് തളിച്ചു. തുടർന്ന് അമ്മ വസ്ത്രം മാറാന്‍ പോയ സമയത്ത് രഹസ്യമായി ചിത്രങ്ങൾ പകർത്തി വാട്സ്ആപ്പ് വഴി ബന്ധുക്കൾക്ക് അയച്ചുകൊടുത്തു.
ബന്ധുക്കൾ വഴി വിവരമറിഞ്ഞ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Read more: പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനിയെ അയൽവാസി കുത്തിപ്പരിക്കേൽപ്പിച്ചു
Read more: ഇടുക്കിയിൽ കഞ്ചാവ് മാഫിയ തട്ടിക്കൊണ്ടു പോയ യുവാവിനെ പൊലീസ് രക്ഷിച്ചു